കൊച്ചി: ഓണാഘോഷത്തിന് പാട്ടും ഡിജെ പരിപാടികളുമായി ആഘോഷിക്കാനൊരുങ്ങുന്നവർ ഇനി അൽപം ശ്രദ്ധിക്കണം. പകർപ്പവകാശമുള്ള ഗാനങ്ങൾ പൊതുവിടങ്ങളിൽ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമക്കുരുക്കിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സംഗീത പരിപാടികളിൽ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്നാണ് മ്യൂസിക് കമ്പനികളുടെ പകർപ്പവകാശ ലൈസൻസ് കൈകാര്യം ചെയ്യുന്ന ഏജൻസി വ്യക്തമാക്കുന്നത്.
1957ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ആഘോഷ പരിപാടികളിൽ പകർപ്പവകാശമുള്ള സംഗീതം പൊതുവായി കേൾപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട പകർപ്പവകാശ ഉടമകളിൽ നിന്നോ അവരുടെ അംഗീകൃത പ്രതിനിധികളിൽ നിന്നോ മുൻകൂർ അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച് പരിപാടികളുടെ സംഘാടകരെയും വേദി നൽകുന്നവരെയും അറിയിച്ചുവരുന്നതായി മുംബൈ ആസ്ഥാനമായ നൊവെക്‌സ് കമ്മ്യൂണിക്കേഷൻസിന്റെ കേരളത്തിലെ പ്രതിനിധി എം. ഉണ്ണികൃഷ്ണൻ പറഞ്ഞു.
സാരേഗമ, യഷ് രാജ് ഫിലിംസ്, ടിപ്‌സ് മ്യൂസിക്, സീ മ്യൂസിക്, ഷെമാരൂ, വെൽവെറ്റ് വൈബ്‌സ്, ഹാപ്പി മ്യൂസിക്, റെഡ് റിബൺ തുടങ്ങിയ മ്യൂസിക് ലേബലുകളും ദലേർ മെഹന്ദി, ഗുർദാസ് മാൻ, കുമാർ സാനു, മികാ സിങ് തുടങ്ങിയ കലാകാരന്മാരും തങ്ങളുടെ സംഗീത സൃഷ്ടികളുടെ പബ്ലിക് പെർഫോമൻസ് അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ അനുമതിപത്രങ്ങൾ നൽകുന്നതിനും നൊവെക്‌സ് കമ്മ്യൂണിക്കേഷൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണാഘോഷങ്ങളിൽ ഇവരുടെ റെക്കോർഡ് ചെയ്ത ഗാനങ്ങൾ ഉപയോഗിക്കുകയോ ഡിജെ പരിപാടികൾ നടത്തുകയോ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ലൈവ് പെർഫോമൻസുകളോ നൃത്തപരിപാടികളോ സംഘടിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ നിശ്ചിത ലൈസൻസ് ഫീസ് അടച്ച് നൊവെക്‌സിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടണമെന്നാണ് അറിയിപ്പ്.
അനുമതിയില്ലാതെ പകർപ്പവകാശമുള്ള സംഗീതം പൊതുപരിപാടികളിൽ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ഇത്തരത്തിലുള്ള ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ തുടർനടപടികളിലേക്ക് കടക്കുമെന്നും എം. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഓണാഘോഷങ്ങളുടെ ഭാഗമായി സ്കൂളുകൾ, കോളജുകൾ, സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സംഘടനകൾ, മറ്റ് പൊതുവേദികൾ എന്നിവിടങ്ങളിൽ സംഗീത പരിപാടികളും ഡിജെ പരിപാടികളും വ്യാപകമായി സംഘടിപ്പിക്കാറുണ്ട്. ഇത്തരം പരിപാടികളിൽ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നവർ ആവശ്യമായ അനുമതി ഉറപ്പാക്കണമെന്നാണ് മുന്നറിയിപ്പ്.
ആഘോഷവേളകളിൽ പകർപ്പവകാശവുമായി ബന്ധപ്പെട്ട ഇത്തരം മുന്നറിയിപ്പുകൾ മുൻപും നൽകിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, പകർപ്പവകാശമുള്ള സംഗീതം പൊതുവേദിയിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് പരിപാടികളുടെ സംഘാടകർ നേരത്തെ തന്നെ ബന്ധപ്പെട്ട ഏജൻസിയുമായി ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
