തിരുവനന്തപുരം: സംസ്ഥാനത്ത് ലേണേഴ്സ്, ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് സ്ലോട്ട് ലഭിക്കാതെ അപേക്ഷകര്‍ നേരിടുന്ന ദുരിതത്തിന് പരിഹാരവുമായി മോട്ടോര്‍ വാഹനവകുപ്പ്. സാങ്കേതിക സൗകര്യങ്ങളുടെ കുറവ് മൂലം ടെസ്റ്റുകള്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ സ്‌കൂളുകളുടെയും കോളജുകളുടെയും കമ്പ്യൂട്ടര്‍ ലാബുകള്‍ വാടകയ്ക്കെടുക്കാന്‍ വകുപ്പ് തീരുമാനിച്ചു. ഇതിനായി അനുയോജ്യമായ ലാബുകള്‍ കണ്ടെത്താന്‍ ഗതാഗത കമ്മീഷണര്‍ ആര്‍ടിഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
നേരത്തെ പുറത്തിറക്കിയ പുതുക്കിയ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. ലേണേഴ്സ് പരീക്ഷ പാസായി ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് പരമാവധി 45 ദിവസത്തിനുള്ളില്‍ സ്ലോട്ട് അനുവദിക്കണം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ജൂലൈയില്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇറക്കിയ സര്‍ക്കുലറില്‍ ഡ്രൈവിങ് സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയര്‍ത്തുകയും അപേക്ഷിച്ച് 30 ദിവസത്തിനകം സ്ലോട്ട് ലഭ്യമാക്കണമെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ റീ ടെസ്റ്റിന് എട്ട് ദിവസത്തിനകവും ലേണേഴ്സിന് മൂന്ന് ദിവസത്തിനകവും സമയം അനുവദിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പ്രായോഗികതലത്തില്‍ അപേക്ഷകര്‍ക്ക് രണ്ടും മൂന്നും മാസം കഴിഞ്ഞുള്ള തീയതികളിലാണ് സ്ലോട്ട് ലഭിച്ചിരുന്നത്. ആവശ്യത്തിന് കമ്പ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളുമില്ലാത്തതാണ് തടസ്സമെന്ന ആര്‍ടിഒ ഓഫീസുകളുടെ വിശദീകരണം കണക്കിലെടുത്താണ് ഇപ്പോള്‍ സ്‌കൂള്‍, കോളജ് ലാബുകള്‍ പ്രയോജനപ്പെടുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
