തിരുവനന്തപുരം: 42 വർഷമായി ദുരൂഹമായി തുടരുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ തിരോധാനക്കേസിൽ അന്വേഷണം വീണ്ടും സജീവമാക്കി ക്രൈംബ്രാഞ്ച്. കൊൽക്കത്തയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി നേരത്തെ പൊലീസിനെ അറിയിച്ചിരുന്ന നഴ്‌സ് രത്‌നമ്മയുടെ മൊഴിയാണ് അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയത്. വിരമിച്ച ശേഷം കേരളത്തിൽ കഴിയുന്ന രത്‌നമ്മ, കുറുപ്പ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്ന വിവരവും അന്വേഷണസംഘത്തോട് ആവർത്തിച്ചു.
തെളിയിക്കപ്പെടാതെ കിടക്കുന്ന പഴയ കേസുകൾ പുനഃപരിശോധിക്കുന്ന പ്രത്യേക നടപടിയുടെ ഭാഗമായാണ് സുകുമാരക്കുറുപ്പ് കേസ് വീണ്ടും പരിശോധിക്കുന്നത്. 42 വർഷം പിന്നിട്ടിട്ടും കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരള പൊലീസിന്റെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപ്പുള്ളികളിൽ ഒരാളായ കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി സുഹൃത്ത് ചാക്കോയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവമാണ് കേരളത്തെ നടുക്കിയ സുകുമാരക്കുറുപ്പ് കേസ്. പിന്നീട് വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യം വിട്ട കുറുപ്പ് അബുദാബിയിൽ ഒരു പെട്രോൾ കമ്പനിയിൽ ജോലി ചെയ്തതായും പിന്നീട് ഭാര്യയെയും അവിടെ എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ "സുകുമാരക്കുറുപ്പ് കൊലപാതക കേസ്" എന്ന പേരിലറിയപ്പെട്ടിരുന്ന കേസ്, കൊല്ലപ്പെട്ടയാളുടെ തിരിച്ചറിയൽ വ്യക്തമാകുന്നതോടെ പിന്നീട് "ചാക്കോ വധക്കേസ്" എന്ന പേരിലാണ് അറിയപ്പെട്ടത്. ഇപ്പോഴത്തെ പുനരന്വേഷണത്തിലൂടെ കേസിൽ പുതിയ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
