ആലുവ: മോട്ടോർ വാഹന വകുപ്പ് ചുമത്തിയ ₹7,500 പിഴയ്‌ക്കെതിരെ ആലുവ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' ബസിന്റെ ഉടമ ഡേവിസ് വേറിട്ട പ്രതിഷേധവുമായി രംഗത്ത്. പിഴത്തുക അടയ്ക്കാൻ പൊതുജനങ്ങളിൽ നിന്ന് ഒരാൾക്ക് ഒരു രൂപ വീതം സഹായം അഭ്യർഥിച്ചാണ് അദ്ദേഹം പ്രതിഷേധിക്കുന്നത്.
പണം അയയ്ക്കുന്നതിനുള്ള ക്യൂആർ കോഡ് ഉൾപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. ബസ് ഉടമകളും ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെയുള്ളവരോടാണ് ഒരു രൂപ വീതം സഹായം അഭ്യർഥിച്ചിരിക്കുന്നത്.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ ആരംഭിക്കുകയും, സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തിരുന്നു. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, നഷ്ടം കുറയ്ക്കാനായി 'ലിറ്റിൽ ഫ്ലവർ' ബസും 'വേളാങ്കണ്ണി മാതാ' ബസും ചേർന്ന് തിരക്കില്ലാത്ത സമയങ്ങളിൽ ഇടവിട്ട് സർവീസ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഈ ക്രമീകരണത്തിന്റെ ഭാഗമായി ജൂൺ 16 മുതൽ മാഞ്ഞാലിയിൽ നിന്ന് ഉച്ചയ്ക്ക് 2.30-നുള്ള ലിറ്റിൽ ഫ്ലവർ ബസിന്റെ ട്രിപ്പ് നിർത്തിവെച്ചു. എന്നാൽ ട്രിപ്പ് മുടക്കിയെന്ന കാരണം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ബസിന് ₹7,500 പിഴ ചുമത്തി നോട്ടീസ് നൽകി.
ഇതിന് പിന്നാലെയാണ് പിഴത്തുക കണ്ടെത്താൻ ഓരോരുത്തരോടും ഒരു രൂപ വീതം സഹായം അഭ്യർഥിച്ചുള്ള ബസുടമയുടെ പ്രതിഷേധം ശ്രദ്ധേയമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
