ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ തങ്ങള്‍ അത് നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.
നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേന്ദ്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോസ്റ്റ് ഗാര്‍ഡ് വനിതാ ഓഫീസറുടെ പെര്‍മനന്റ് കമ്മീഷന്‍ ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ ജുഡീഷ്യറി നിര്‍ബന്ധിതരാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
സാങ്കേതികത പറഞ്ഞുള്ള വാദങ്ങള്‍ 2024 ലും നിലനില്‍ക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി വാദിച്ച അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ (ഐസിജി) യോഗ്യരായ വനിതാ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഓഫീസര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മാര്‍ച്ച് ഒന്നിന് വീണ്ടും കേസില്‍ വാദം കേള്‍ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്