ഡൽഹി: കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന സ്ത്രീകൾക്കും പ്രസവാവധി നൽകേണ്ടതാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടിയെ ദത്തെടുത്താലും അവധി നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ജനിച്ച കുട്ടിയെയും ദത്തെടുത്ത കുട്ടിയെയും വേർതിരിച്ച് കാണാൻ പാടില്ലെന്നും, മാതൃത്വ സംരക്ഷണം ഒരു അടിസ്ഥാന അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. കുടുംബം രൂപീകരിക്കാൻ ജൈവികമായ വഴിയേ മാത്രമല്ല, മറ്റ് മാർഗങ്ങളും നിയമപരമായി തുല്യപ്രാധാന്യമുള്ളവയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സാമൂഹിക സുരക്ഷാ കോഡിലെ ഒരു വ്യവസ്ഥ പ്രകാരം, മൂന്ന് മാസത്തിന് താഴെയുള്ള കുട്ടിയെ ദത്തെടുക്കുന്ന അമ്മയ്ക്കാണ് പ്രസവാനുകൂല്യം ലഭിക്കേണ്ടത് എന്ന നിബന്ധന കോടതി റദ്ദാക്കി. ഈ വ്യവസ്ഥ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കുന്നത്.
കുട്ടിയുടെ പ്രായം എന്തുതന്നെയായാലും, പരിചരണത്തിനായി അമ്മയ്ക്ക് സമയം ആവശ്യമാണ്. അതിനാൽ പ്രായപരിധി ചൂണ്ടിക്കാട്ടി അവധി നിഷേധിക്കുന്നത് ശരിയല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പർദിവാലയും ജസ്റ്റിസ് ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
ദത്തെടുത്ത കുട്ടിക്കും അമ്മയുടെ പരിപാലനം ഒരുപോലെ ആവശ്യമാണെന്നും, മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടിയെ ദത്തെടുക്കുന്ന അമ്മയുടെ ഉത്തരവാദിത്വങ്ങളും മറ്റുള്ളവയുമായി സമാനമാണെന്നും കോടതി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
