ബെംഗളൂരു: സ്ഥാനക്കയറ്റം ലഭിക്കാനും ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കാനും പ്രത്യേക പൂജ നടത്താമെന്ന് വാഗ്ദാനം ചെയ്ത് മുതിർന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കിളി ജോത്സ്യക്കാരൻ പൊലീസ് പിടിയിലായി.
55 വയസുള്ള ഉദ്യോഗസ്ഥനിൽ നിന്ന് ഏകദേശം 31 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി, പണം എന്നിവയാണ് ഇയാൾ തട്ടിയെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. പൂജ നടത്തിയാൽ സ്ഥാനക്കയറ്റത്തോടുകൂടിയ ട്രാൻസ്ഫർ ഉറപ്പാക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
കഴിഞ്ഞ ഡിസംബറിലാണ് പരാതിക്കാരനായ ഉദ്യോഗസ്ഥൻ ശേഖർ എന്ന കിളി ജോത്സ്യക്കാരനെ കണ്ടത്. ബെംഗളൂരുവിലെ ഭാരതി നഗർ മേഖലയിലെ ശ്രീ സർക്കിളിന് സമീപത്തുവെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പ്രത്യേക പൂജ നടത്താനായി 25 പവൻ സ്വർണവും ഒന്നര കിലോ വെള്ളിയും പണവും ഇയാൾ കൈപ്പറ്റി.
ഫെബ്രുവരി 20-നാണ് പൂജക്കായി ആഭരണങ്ങൾ വാങ്ങിയത്. പൂജ കഴിഞ്ഞാൽ ഒരു ദിവസത്തിനുള്ളിൽ ഇവ തിരികെ നൽകാമെന്നും ഇയാൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ആഭരണങ്ങൾ തിരികെ നൽകാതെ ശേഖർ ഒളിവിൽ പോവുകയായിരുന്നു.
ആഭരണങ്ങൾ തിരികെ ലഭിക്കാത്തതോടെ ഉദ്യോഗസ്ഥൻ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യം ഫോൺ എടുക്കാതെ മാറിനിന്ന ഇയാൾ പിന്നീട് ശല്യം ചെയ്താൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തുടർന്ന് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ ഉദ്യോഗസ്ഥൻ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ശേഖറിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഇയാളിൽ നിന്ന് നഷ്ടമായ സ്വർണവും വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. വിശ്വാസവഞ്ചനയും അനധികൃതമായി സ്വത്ത് കൈവശം വച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
