മുംബൈ: സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻസിപിയിൽ അധികാരത്തർക്കം രൂക്ഷമാകുന്നു. സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിൽ കാണിച്ച തിടുക്കത്തെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അജിത് -ശരദ് പവാറിന്റെ എൻസിപി ഒന്നിക്കുമെന്ന സൂചനകൾക്കിടയിലാണ് അജിത് പവാറിന്റെ മരണം. എന്നിരുന്നാലും, അജിത് പവാർ അത്തരമൊരു വാഗ്ദാനം നൽകിയിട്ടില്ലെന്ന് പാർട്ടി നേതാക്കൾ തന്നെ പറയുന്നു.അജിത് പവാറിന്റെ സംസ്കാരം കഴിഞ്ഞയുടൻ തന്നെ പാർട്ടി പിടിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്.
പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കറെ, ധനഞ്ജയ് മുണ്ടെ എന്നിവർ അജിത് പവാറിന്റെ പിൻഗാമിയെ തീരുമാനിക്കാൻ ഒത്തുകൂടി എന്നാണ് വിവരം. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എൻസിപിയുടെ നിയന്ത്രണം ശരദ് പവാർ ഏറ്റെടുത്തേക്കുമോ എന്ന ആശങ്കയും ശക്തമാണ്. തങ്ങളുടെ എംഎൽഎമാരെ ശരദ് പവാർ സ്വാധീനിക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയും അജിത് പവാർ ക്യാമ്പിനുണ്ട്.
ജനുവരി 30, 31 തീയതികളിൽ ലയനവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു ചർച്ചകൾ. പാർട്ടിയുടെ പുതിയ നേതാവാകാൻ സാധ്യതയുള്ള സുനേത്ര പവാർ ലയനത്തിന് സമ്മതിക്കുമോ എന്ന് കണ്ടറിയണം. സുനേത്രയ്ക്ക് അത്തരമൊരു താൽപ്പര്യമില്ലെന്ന് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലയനം നടന്നാൽ അജിത് പവാർ വിഭാഗത്തിന് പാർട്ടിയിൽ നിലവിലുള്ള മേൽക്കൈ നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
