മുംബൈ: മുംബൈയിലെ എ.സി. ലോക്കൽ ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് കാരണം സർവീസുകൾ വ്യാപകമായി വൈകുന്നതിന് പരിഹാരവുമായി പശ്ചിമറെയിൽവേ. സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ യാത്രക്കാരെ വേഗത്തിൽ അകത്തേക്ക് കയറ്റി വാതിലുകൾ കൃത്യസമയത്ത് അടയ്ക്കാൻ സഹായിക്കുന്ന പ്രത്യേക ‘പുഷർ’മാരെ (Pushers) റെയിൽവേ വിന്യസിക്കുന്നു. തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരെ നിയന്ത്രിക്കാൻ പ്രത്യേക പരിശീലനം നൽകിയ ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക.
സാധാരണ ലോക്കൽ ട്രെയിനുകളിൽ നിന്ന് വിഭിന്നമായി എ.സി. ലോക്കലുകളിൽ ഓട്ടോമാറ്റിക് വാതിലുകളാണുള്ളത്. എന്നാൽ ഓഫിസ് സമയങ്ങളിലെ കനത്ത തിരക്കിൽ യാത്രക്കാർ വാതിലിനരികിൽ കൂട്ടംകൂടി നിൽക്കുന്നത് മൂലം വാതിലുകൾ അടയാൻ കൂടുതൽ സമയമെടുക്കുന്നു. ഇതേത്തുടർന്ന് സ്റ്റേഷനുകളിൽ ഷെഡ്യൂൾ ചെയ്തതിലും കൂടുതൽ സമയം ട്രെയിനുകൾ നിർത്തിയിടേണ്ടി വരുന്നത് സബർബൻ ശൃംഖലയിലെ ട്രെയിൻ സർവീസുകളെ മൊത്തത്തിൽ ബാധിക്കുകയാണ്.
പശ്ചിമറെയിൽവേ ദിവസേന നടത്തുന്ന 1,414 സബർബൻ സർവീസുകളിൽ 1,135 സർവീസുകളും നിലവിൽ അഞ്ച് മിനിറ്റോ അതിൽക്കൂടുതലോ വൈകിയാണ് ഓടുന്നത്. ഇതിൽ 60-ഓളം സർവീസുകൾ 10 മുതൽ 30 മിനിറ്റ് വരെ വൈകുന്നത് പതിവാണ്. ദിവസേന യാത്ര ചെയ്യുന്ന 30 ലക്ഷത്തോളം വരുന്ന പ്രതിദിന യാത്രികരെ, പ്രത്യേകിച്ച് ഓഫിസ് ജീവനക്കാരെയാണ് ഈ കാലതാമസം ദുരിതത്തിലാക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുള്ള അന്ധേരി, ബോറിവിലി, ദാദർ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ പുഷർമാരുടെ സേവനം ലഭ്യമാക്കുക. ഓരോ സ്റ്റേഷനുകളിലും വാതിലടയ്ക്കാൻ എടുക്കുന്ന ഏതാനും സെക്കൻഡുകൾ ലാഭിക്കാൻ കഴിഞ്ഞാൽ ട്രെയിനുകളുടെ സമയനിഷ്ഠ പൂർണ്ണമായി വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
