ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനായി മദ്രാസ് ഹൈക്കോടതി മുന്നോട്ടുവെച്ച അസ്വാഭാവിക വ്യവസ്ഥകള്‍ സുപ്രീം കോടതി റദ്ദാക്കി. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്കായി ജാമ്യം നില്‍ക്കണമെന്നും പ്രതി ഇനിയൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ സത്യവാങ്മൂലം നല്‍കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവാണ് കോടതി റദ്ദാക്കിയത്. ഇതിനുപുറമേ കോട്ടയം അതിരമ്പുഴ സ്വദേശിയായ പ്രതി പ്രതിദിനം രാവിലെ 10:30 ന് തമിഴ്‌നാട്ടിലെ തേനി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധനയും സുപ്രീം കോടതി ഒഴിവാക്കി നല്‍കി.
കേസില്‍ വിചാരണക്കോടതി പത്തുവര്‍ഷത്തെ തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചതിനെത്തുടര്‍ന്ന്, ശിക്ഷ മരവിപ്പിച്ച് മാര്‍ച്ച് 23 നാണ് മദ്രാസ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ പാലിക്കാന്‍ കഴിയാത്ത കഠിനമായ വ്യവസ്ഥകള്‍ നിശ്ചയിച്ചതിനെതിരെ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതിയുടെ ഉത്തരവില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. ഏത് ഹൈക്കോടതിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ആരാഞ്ഞ കോടതി, രാവിലെ തന്നെ എങ്ങനെയുള്ള കേസുകളാണ് തങ്ങളുടെ മുന്നിലേക്ക് വരുന്നതെന്നും നിരീക്ഷിച്ചു.
ഹൈക്കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ നിയമസാധുതയില്ലാത്തതും പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കാത്തതുമാണെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് എം.ആര്‍. അഭിലാഷ് കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നല്‍കണമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നത് ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ 485 (ഒന്ന്), 485 (നാല്) വകുപ്പുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാമ്യവ്യവസ്ഥകള്‍ റദ്ദാക്കുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തുവെങ്കിലും, പ്രതിക്ക് ഒരിക്കലും പാലിക്കാന്‍ സാധിക്കാത്ത ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവെച്ചതെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഉത്തരവ് തിരുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
