ഡൽഹി: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് അനന്തരവനും എൻസിപി (എസ്.പി) എംഎൽഎയുമായ രോഹിത് പവാർ രംഗത്ത്. അപകടം നടന്ന ബരാമതിയിലെ റൺവേ 29 സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ലാൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും പൈലറ്റ് റൺവേ 11 ഉപയോഗിക്കാൻ നിർബന്ധം പിടിച്ചതാണ് സംശയത്തിന് ഇടയാക്കുന്നതെന്ന് രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ ഘടിപ്പിച്ചതും ട്രാൻസ്‌പോണ്ടർ അപകടത്തിന് ഒരു മിനിറ്റ് മുമ്പ് ഓഫ് ആയതും ദുരൂഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചില്ലെന്നും പൈലറ്റിനെ മാറ്റിയതിൽ സംശയമുണ്ടെന്നും രോഹിത് പവാർ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ അജിത് പവാറിന്റെ കുടുംബത്തിന് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാന കമ്പനി അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച രോഹിത്, അന്വേഷണം വേഗത്തിലാക്കണമെന്നും ബന്ധപ്പെട്ട കരാറുകൾ സർക്കാർ പരിശോധിക്കണമെന്നും പറഞ്ഞു.
ജനുവരി 28ന് ചാർട്ടേഡ് വിമാനത്തിൽ സ്വന്തം മണ്ഡലമായ ബരാമതിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനം തകർന്നാണ് അജിത് പവാർ മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനും ഫ്ലൈറ്റ് ക്രൂ അംഗങ്ങളും ഉൾപ്പെടെ നാല് പേരും അപകടത്തിൽ മരണപ്പെട്ടു. പൊതുപരിപാടികളിൽ പങ്കെടുക്കാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
