ചെന്നൈ: അയോധ്യയിലെ ശ്രീറാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന് ജീവനക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഭക്ത നൽകിയ 4 കോടി രൂപയുടെ ചെക്ക് ബാങ്ക് അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് മടങ്ങി. ചെക്ക് മാറിയെടുക്കാൻ ബാങ്കിൽ നൽകിയപ്പോഴാണ് അക്കൗണ്ടിൽ കേവലം 3 രൂപ മാത്രമാണ് ഉള്ളതെന്ന് വ്യക്തമായത്.
ചെന്നൈ സ്വദേശിയായ ഒരു വനിതാ ഭക്തയാണ് ഈ ഉയർന്ന തുകയുടെ ചെക്ക് ട്രസ്റ്റിന് കൈമാറിയത്. മതിയായ ഫണ്ടില്ലാതെ ഉയർന്ന തുകയുടെ ചെക്ക് നൽകിയ സംഭവത്തിൽ വിശദീകരണം ചോദിച്ച് ഇവർക്ക് നോട്ടീസ് അയക്കാൻ ബാങ്ക് തയ്യാറെടുക്കുകയാണ്. ഇവർ ഇതോടൊപ്പം 10,000 രൂപയുടെ മറ്റൊരു സംഭാവനയും ക്ഷേത്രത്തിലേക്ക് നൽകിയിരുന്നു.
താൻ നൽകുന്ന 4 കോടി രൂപ ജീവനക്കാരുടെ സൗകര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുമെന്ന് ട്രസ്റ്റിൽ നിന്ന് ഇവർ എഴുതി തയ്യാറാക്കിയ ഉറപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രസ്റ്റ് ഇത്തരമൊരു ഉറപ്പ് നൽകിയിരുന്നില്ല. നിലവിൽ വിഷയത്തിൽ വ്യക്തിയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ് അധികൃതർ. എന്നാൽ സംഭവത്തിൽ ഇതുവരെ ട്രസ്റ്റ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ക്ഷേത്ര നിർമ്മാണത്തിനായി 2020-ൽ നടത്തിയ 'നിധി സമർപ്പൺ അഭിയാൻ' പ്രചാരണ വേളയിൽ 45 ദിവസത്തിനുള്ളിൽ 3,500 കോടിയോളം രൂപ സമാഹരിച്ചിരുന്നു. അന്ന് സാങ്കേതിക കാരണങ്ങളാൽ 100 കോടി രൂപയുടെ ചെക്കുകൾ മടങ്ങിയിരുന്നുവെങ്കിലും പിന്നീട് ഇതിൽ ഭൂരിഭാഗവും മാറിയെടുക്കാൻ സാധിച്ചിരുന്നു. നിലവിൽ പ്രതിമാസം 3 മുതൽ 4 കോടി രൂപ വരെയാണ് സംഭാവനയായി ക്ഷേത്രത്തിൽ ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
