ഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൽ കാഴ്ചാപരിധി കുറഞ്ഞ സാഹചര്യങ്ങളിൽ ലാൻഡിംഗിന് സഹായിക്കുന്ന ആധുനിക നാവിഗേഷൻ സംവിധാനമായ ഗഗൻ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ, വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അജിത് പവാർ സഞ്ചരിച്ചിരുന്ന വിഎസ്ആർ കമ്പനിയുടെ ലിയർജെറ്റ് 45 മോഡൽ വിമാനത്തിൽ സാറ്റലൈറ്റ് അടിസ്ഥാനത്തിലുള്ള ഗൈഡൻസ് സംവിധാനമായ ഗഗൻ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച GPS Aided Geo Augmented Navigation സംവിധാനമാണ് ഗഗൻ. ചട്ടപ്രകാരം 16 വർഷം പഴക്കമുള്ള വിമാനങ്ങളിൽ ഈ സംവിധാനം നിർബന്ധമല്ലെങ്കിലും, അതിന്റെ അഭാവം സുരക്ഷാ വീഴ്ചയായും വിദഗ്ധർ വിലയിരുത്തുന്നു.
ലാൻഡിംഗിനിടെ കാഴ്ച കുറവുണ്ടായതാണ് അപകടത്തിന് പ്രധാന കാരണമായി കരുതുന്നത്. ബാരാമതിയിലെ വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ്) ഇല്ലാത്തതിനാൽ, അത്തരം വിമാനത്താവളങ്ങളിൽ ലാൻഡിംഗ് നടത്തുമ്പോൾ പൈലറ്റുകൾ പ്രധാനമായും ഗഗൻ സംവിധാനത്തെയാണ് ആശ്രയിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിൽപ്പെട്ട വിമാനം 2021 ജൂൺ 2-നാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഇതിന് 28 ദിവസത്തിന് ശേഷം മാത്രമാണ് പുതുതായി രജിസ്റ്റർ ചെയ്യുന്ന വിമാനങ്ങളിൽ ഗഗൻ സംവിധാനം നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നത്. ഇതിന് ഇടയിൽ, വിമാനം നിലംപതിക്കുന്നതിന് മുൻപ് ചരിഞ്ഞ് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിമാനം വീണതിനു പിന്നാലെ വലിയ തീഗോളമായി കത്തിയമരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം വാടകയ്ക്ക് നൽകിയ ദില്ലി മഹിപാൽപൂർ ആസ്ഥാനമായ വിഎസ്ആർ ഏവിയേഷൻസ് എന്ന സ്ഥാപനത്തിൽ ഡിജിസിഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാജ്യത്തെ വിവിധ നഗരങ്ങളിൽ കമ്പനിയുടെ 18 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
