കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ തുടർനടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജയ് സിബിഐയ്ക്ക് കത്ത് നൽകി. ഇനി ചോദ്യം ചെയ്യേണ്ടിവന്നാൽ ചെന്നൈയിലോ തമിഴ്നാട്ടിലെ മറ്റ് സ്ഥലങ്ങളിലോ വെച്ച് നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമം പാലിക്കുന്ന പൗരനെന്ന നിലയിൽ അന്വേഷണവുമായി ഇതുവരെ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾ ഉള്ളതിനാൽ ദില്ലിയിലേക്ക് ആവർത്തിച്ച് പോകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് കത്തിൽ വ്യക്തമാക്കി. കത്തിന്റെ പകർപ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അധ്യക്ഷൻ ജസ്റ്റിസ് അജയ് രാസ്തോഗിക്കും നൽകിയിട്ടുണ്ട്.
ഇതുവരെ മൂന്ന് തവണ വിജയ് ചോദ്യം ചെയ്യലിന് ഹാജരായി. കഴിഞ്ഞ ദിവസം ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടുനിന്നിരുന്നു. തുടർന്ന് വിജയ് രാത്രി തന്നെ ദില്ലിയിൽ നിന്ന് മടങ്ങി. ദില്ലിയിൽ തുടരാതിരുന്നത് അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാനാണെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 27ന് കരൂരിൽ നടന്ന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് സുപ്രീം കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് കേസ് സിബിഐ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് ജനുവരിയിൽ രണ്ട് തവണയും പിന്നീട് വീണ്ടും വിജയിനെ ചോദ്യം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
