ന്യൂഡല്‍ഹി: വേനലവധിക്ക് ശേഷം സുപ്രീം കാടതി ഇന്ന് തുറക്കുമ്പോള്‍ നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും.
24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി ഉള്‍പ്പെട്ടതിനാല്‍ പരീക്ഷ റദ്ദാക്കുമോ, കൗണ്‍സലിംഗ് തടയുമോ, ഗ്രേസ് മാര്‍ക്കിലെ ക്രമക്കേട് എന്നിവയില്‍ കോടതി നിലപാട് നിര്‍ണായകമാകും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോടും വിദ്യാഭ്യാസ മന്ത്രാലയത്തോടും കോടതിയുടെ ചോദ്യങ്ങളും പ്രധാനമാണ്. ബീഹാറിലെ പാട്‌ന, ഗുജറാത്തിലെ ഗോധ്ര സെന്ററുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആക്ഷേപമെന്ന് എന്‍.ടിഎ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പരീക്ഷ റദ്ദാക്കരുതെന്നും ആവശ്യപ്പെട്ടു. വലിയ ക്രമക്കേടിന് തെളിവില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. വീണ്ടും പരീക്ഷ നടത്തുക യുക്തിപരമല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
12 മലയാളി വിദ്യാര്‍ത്ഥികളടക്കമാണ് ഹര്‍ജി നല്‍കിയത്. പരീക്ഷയ്ക്കായി അനുഭവിച്ച ബുദ്ധിമുട്ടുകളും പുനപരീക്ഷ അനീതിയും മൗലികാവകാശ ലംഘനമാകുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളുടെയും പൗരത്വ നിയമഭേദഗതിയുടെയും ഭരണഘടനാ സാധുത, ഹാഥ്‌റസ് ദുരന്തം, ബീഹാറില്‍ പാലങ്ങളുടെ തകര്‍ച്ച എന്നിവ സംബന്ധിച്ച ഹര്‍ജികളും പരിഗണിക്കും. പിന്നോക്ക സംവരണം 50 ല്‍ നിന്ന് 65 ശതമാനമാക്കിയത് റദ്ദാക്കിയ പാട്‌ന ഹൈക്കോടതി ഉത്തരവിനെതിരെ ബീഹാര്‍ സര്‍ക്കാരിന്റെ ഹര്‍ജിയും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്