ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ നീറ്റ് വിവാദത്തെ പ്രതിരോധിക്കാന്‍ തന്ത്രംമെനഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷാ (നീറ്റ്-യു.ജി.) നടത്തിപ്പില്‍ ദേശീയ പരീക്ഷാ ഏജന്‍സിക്കാണ് (എന്‍.ടി.എ.) പിഴവ് പറ്റിയതെന്ന നിലപാടിലാണ് സര്‍ക്കാര്‍.
1563 വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കാനുള്ള എന്‍.ടി.എയുടെ തീരുമാനം തെറ്റായിരുന്നെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം സി.ബി.ഐക്ക് വിടുകയും എന്‍.ടി.എ മേധാവിയെ മാറ്റുകയും ചെയ്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് നീക്കം.
വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി 63 വിദ്യാര്‍ഥികളെ നേരത്തേ ഡീബാര്‍ ചെയ്തിരുന്നു. ഇതിനുപുറമേ ഗുജറാത്തിലെ ഗോധ്രയില്‍നിന്നുള്ള മുപ്പതും ബിഹാറില്‍നിന്നു പതിനേഴും വിദ്യാര്‍ഥികളെക്കൂടി ഡീബാര്‍ ചെയ്തതായി മന്ത്രാലയവൃത്തങ്ങള്‍ ഞായറാഴ്ച അറിയിച്ചു. എന്നാല്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ഈ വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം വിദ്യാഭ്യാസമന്ത്രാലയം വിശദീകരിച്ചില്ല.
നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കേ അങ്ങനെ ചെയ്ത എന്‍.ടി.എ നടപടി തെറ്റായെന്ന് വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണത്തിന്റെ ഫലം എന്തായാലും വിദ്യാര്‍ഥികളുടെ ഭാവി കോടതി തീരുമാനിക്കട്ടേയെന്ന നിലപാടാണ് സര്‍ക്കാരിന്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ തല്‍കാലം സര്‍ക്കാര്‍ ഇടപെടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്