ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ കേന്ദ്രീകരിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഈ മാസം 20 മുതല്‍ 25 വരെ സെന്‍ട്രല്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇവരുടെ പങ്കാളിത്തമാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മേഖലയില്‍ നിന്ന് തിരിച്ചറിഞ്ഞ 2,873 ക്രിമിനലുകളില്‍ 989 പേരുടെ വിശദമായ വിവരങ്ങളാണ് പൊലീസ് ഇപ്പോള്‍ ശേഖരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ വരെ പ്രതിഷേധ സ്ഥലത്ത് എത്തിയിരുന്നതായി ഡല്‍ഹി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഡല്‍ഹി പൊലീസിന്റെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം (FRS) ഉപയോഗിച്ചാണ് സമരത്തിനെത്തിയ ക്രിമിനലുകളെ തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ പൊലീസിന്റെ സാങ്കേതിക നിരീക്ഷണത്തില്‍ തെളിഞ്ഞ കണക്കുകള്‍ പ്രകാരം 101 പേര്‍ കൊലപാതക കേസുകളിലും, 62 പേര്‍ കൊലപാതകശ്രമ കേസുകളിലും ഉള്‍പ്പെട്ടവരാണ്. കൂടാതെ 284 പേര്‍ മോഷണ-കവര്‍ച്ച കേസുകളിലും, 229 പേര്‍ ആയുധ നിയമപ്രകാരമുള്ള കേസുകളിലും, 135 പേര്‍ പിടിച്ചുപറി കേസുകളിലും, 19 പേര്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും, 67 പേര്‍ മറ്റ് വിവിധ കേസുകളിലും പ്രതി ചേര്‍ക്കപ്പെട്ടവരാണ്.
അതേസമയം പ്രതിഷേധ സ്ഥലങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.
സംഭവം രാഷ്ട്രീയമായി വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും നേരെ പൊലീസ് സ്വീകരിച്ച നടപടികളില്‍ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം പുനരാരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ ആഭ്യന്തര മന്ത്രിയുടെ വ്യക്തമായ മറുപടി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
