ന്യൂഡല്‍ഹി: പൂര്‍ണമായും ബെല്‍ജിയന്‍ ചോക്കലേറ്റ് കൊണ്ട് നിര്‍മിച്ച ഇന്ത്യാ ഗേറ്റിന്റെ അപൂര്‍വ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായി ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവര്‍ വെളിപ്പെടുത്തി. എന്നാല്‍ ദീര്‍ഘദൂര യാത്രയെ അതിജീവിക്കാന്‍ ഈ ചോക്കലേറ്റ് ശില്പത്തിന് കഴിഞ്ഞില്ലെന്നും ഇന്ത്യയിലേക്കുള്ള വഴിമധ്യേ അത് കേടുപാടുകള്‍ സംഭവിച്ച് നശിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതാണ് ബാര്‍ട്ട് ഡി വെവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്, സമ്മാനിക്കാന്‍ സാധിക്കാതെ പോയ ഈ പ്രത്യേക ഗിഫ്റ്റിനെക്കുറിച്ചുള്ള രസകരമായ അനുഭവം ബെല്‍ജിയന്‍ പ്രധാനമന്ത്രി പങ്കുവെച്ചത്. നയതന്ത്ര ആവശ്യങ്ങള്‍ക്ക് ചോക്കലേറ്റ് വളരെ അത്യുത്തമമാണെങ്കിലും നയതന്ത്ര യാത്രകള്‍ക്ക് അത് അത്ര നല്ലതല്ലെന്ന് തങ്ങള്‍ മനസ്സിലാക്കിയതായി ബാര്‍ട്ട് തമാശരൂപേണ ഓര്‍മിപ്പിച്ചു. എങ്കിലും നിരാശപ്പെടേണ്ടതില്ലെന്നും, ഇതിന്റെ മറ്റൊരു മാതൃക ബെല്‍ജിയത്തില്‍ ഭദ്രമായിരിപ്പുണ്ടെന്നും ബാര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും ഒരു വഴിയിലൂടെ ആ ചോക്കലേറ്റ് നിര്‍മിത ഇന്ത്യാ ഗേറ്റ് കേടുപാടുകളൊന്നുമില്ലാതെ പ്രധാനമന്ത്രി മോദിക്ക് എത്തിച്ചുനല്‍കുമെന്ന ഉറപ്പോടെയാണ് താന്‍ മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം, പ്രതിരോധ സഹകരണം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും ബെല്‍ജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുകയും ശക്തമാക്കുകയുമാണ് ബാര്‍ട്ടിന്റെ ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ബെല്‍ജിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
