ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതി, ക്ഷേമ പദ്ധതികള്‍ എന്നിവയുടെ പ്രവര്‍ത്തന പുരോഗതി സമഗ്രമായി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നു. ഓരോ മന്ത്രാലയത്തിന്റെയും ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍ എന്നിവരുടെ പ്രകടനം യോഗത്തില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
പദ്ധതികള്‍ കേവലം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ കൃത്യമായ നിര്‍വഹണത്തിലൂടെ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, നഗരവികസനം, സാമൂഹിക നീതിയും ശാക്തീകരണവും തുടങ്ങിയ നിര്‍ണായക മേഖലകളിലെ പ്രവര്‍ത്തന ഫലങ്ങള്‍ യോഗം പ്രധാനമായും പരിശോധിക്കും. കൂടാതെ പി.എം ജന്‍ധന്‍ യോജന, പി.എം ഉജ്ജ്വല യോജന, പി.എം ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, പി.എം കിസാന്‍, ജല്‍ജീവന്‍ മിഷന്‍, സ്വച്ഛ് ഭാരത് തുടങ്ങിയ സുപ്രധാന ക്ഷേമ പദ്ധതികളുടെ തല്‍സ്ഥിതിയും നേട്ടങ്ങളും യോഗത്തില്‍ വിലയിരുത്തും.
ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും സമഗ്ര വികസനം മുന്‍നിര്‍ത്തിയായിരിക്കും മന്ത്രാലയങ്ങളുടെ പ്രകടനം അളക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ യാതൊരുവിധ അഴിമതിയും കൂടാതെ പൂര്‍ണ കാര്യക്ഷമതയോടെ അര്‍ഹരായ ഗുണഭോക്താക്കളിലേക്ക് നേരിട്ടെത്തണമെന്ന വ്യക്തമായ സന്ദേശമാണ് ഈ അവലോകനത്തിലൂടെ പ്രധാനമന്ത്രി നല്‍കുന്നത്. പദ്ധതി ലക്ഷ്യങ്ങള്‍ എത്രത്തോളം കൈവരിച്ചു എന്നും നേരിടുന്ന തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള നടപടികള്‍ യോഗത്തില്‍ സ്വീകരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
