കെയ്റോ: ഈജിപ്തില്‍ വന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട കേസില്‍ പ്രശസ്ത ടെലിവിഷന്‍ അവതാരക ഉള്‍പ്പെടെ 12 പേര്‍ക്ക് കോടതി തൂക്കുകയര്‍ വിധിച്ചു. വില്‍പ്പനയ്ക്കുള്ള മയക്കുമരുന്ന് നിര്‍മിക്കാനാവശ്യമായ വസ്തുക്കള്‍ വിദേശത്തുനിന്ന് അനധികൃതമായി രാജ്യത്തേക്ക് കടത്തിക്കൊണ്ടുവരികയും ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്തതിനാണ് കോടതി നടപടി. ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അല്‍ അഹ്റം പത്രമാണ് കേസില്‍ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച വിവരം പുറത്തുവിട്ടത്.
കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള മിഷന്‍ ഇംപോസിബിള്‍ എന്ന ജനപ്രിയ ടിവി പരിപാടിയുടെ അവതാരകയായ സാറാ ഖലീഫ (39) ആണ് ശിക്ഷിക്കപ്പെട്ടവരിലെ പ്രധാനി. എന്നാല്‍ തനിക്കുമേല്‍ ചുമത്തിയ കുറ്റങ്ങളെല്ലാം സാറ നിഷേധിച്ചു. ജീവിതത്തില്‍ ഒരിക്കല്‍പോലും മയക്കുമരുന്ന് കണ്ടിട്ടില്ലെന്നും പോലീസ് ചിത്രമെടുത്തപ്പോഴാണ് ആദ്യമായി ഇത് കാണുന്നതെന്നും സാറ കോടതിയില്‍ വ്യക്തമാക്കി. വധശിക്ഷയ്ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സാറയുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതെങ്കിലും, ഈജിപ്ഷ്യന്‍ നിയമപ്രകാരം ഗ്രാന്‍ഡ് മുഫ്തിയില്‍ നിന്ന് മതപരമായ അഭിപ്രായം തേടിയ ശേഷമാണ് ശിക്ഷ നിലവില്‍ സ്ഥിരീകരിച്ചത്. 20 സാക്ഷികളുടെ മൊഴികളും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകളും കേസില്‍ നിര്‍ണ്ണായകമായി. പ്രതികളില്‍ നിന്ന് മയക്കുമരുന്നും ഇവ നിര്‍മിക്കാനായി ഇറക്കുമതി ചെയ്ത സാമഗ്രികളും ഉള്‍പ്പെടെ 750 കിലോഗ്രാം തൊണ്ടിമുതലാണ് അന്വേഷണസംഘം പിടിച്ചെടുത്തത്.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം 2025 ല്‍ മാത്രം 492 പേരെയാണ് ഈജിപ്തില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതില്‍ 23 പേരുടെ ശിക്ഷ ഇതിനോടകം നടപ്പാക്കിയിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
