സൂറത്ത്: ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി വനിതാ നേതാവിന്റെ മരുമകളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ മുസാഫര്‍പുര്‍ സ്വദേശിനിയായ നിധി സിങ് (24) ആണ് മരിച്ചത്. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകന് സൗരഭ് സിങ്ങിന്റെ ഭാര്യയാണ് നിധി.
ചൊവ്വാഴ്ച വൈകിട്ട് ശശി സിങ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നിധിയെ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവാഹത്തിന് മുന്‍പും ശേഷവും സൗരഭിന് മറ്റൊരു വനിതാ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും നിധിയുടെ കുടുംബം ആരോപിച്ചു.
നിധിയുടെ സഹോദരന് ആദിത്യ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കദോദര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശശി സിങ്, സൗരഭ് സിങ്, ഇയാളുടെ വനിതാ സുഹൃത്ത് എന്നിവര്‍ക്കെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കിടയില്‍ നിധിയുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഡോക്ടര്‍മാര്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഭര്‍തൃവീട്ടുകാര്‍ കണ്ട് തെളിവ് നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാകാം നിധി കുറിപ്പ് വസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ വി.എ ദേശായി വ്യക്തമാക്കി.
അതേസമയം എഫ്ഐആറില്‍ ബിജെപി നേതാവ് ശശി സിങ്ങിന്റെ പേരില്ലെന്നും അവര്‍ നിലവില്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണെന്നും ബിജെപി സൂറത്ത് ജില്ലാ അധ്യക്ഷന്‍ ഭരത് റാത്തോഡ് പ്രതികരിച്ചു. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
