ധാക്ക: ബംഗ്ലാദേശിൽ ദേശീയ പാർലമെന്റും സൈനിക-പോലീസ് ആസ്ഥാനങ്ങളും ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി സുരക്ഷാ സേന തകർത്തു. നിരോധിത ഭീകരസംഘടനയിലെ അംഗങ്ങളായ ഇസ്തിയാക് അഹമ്മദ് (സാമി), അബു മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് രാജ്യത്തെ നടുക്കുന്ന ഗൂഢാലോചന പുറത്തായത്. ബംഗ്ലാദേശ് പോലീസ് ആസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ച രഹസ്യാന്വേഷണ സർക്കുലറിലാണ് ഈ വിവരങ്ങളുള്ളത്.
അറസ്റ്റിലായ ഭീകരർക്ക് പുറത്താക്കപ്പെട്ട രണ്ട് സൈനിക ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. പാർലമെന്റ് മന്ദിരം, സൈനിക-പോലീസ് സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ധാക്കയിലെ തിരക്കേറിയ ഷാബാഗ് പ്രദേശം എന്നിവിടങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ നീക്കം. നാടൻ ബോംബുകളും മാരകായുധങ്ങളും ഉപയോഗിച്ച് അതീവ സുരക്ഷാ മേഖലകളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി.
സംഭവത്തെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. ധാക്ക, ചിറ്റഗോംഗ്, രാജ്ഷാഹി തുടങ്ങി എല്ലാ പ്രധാന ഡിവിഷനുകളിലെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകി.പ്രധാനപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു.
സംശയമുള്ള വ്യക്തികളെ നിരീക്ഷിക്കാനും നിയമനടപടികൾ വേഗത്തിലാക്കാനും ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ ഒപ്പിട്ട അടിയന്തര സർക്കുലറിൽ വ്യക്തമാക്കുന്നു. രാജ്യസുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്ന ഈ ശൃംഖലയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
