ബെംഗളൂരു: കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്. ഡി.കെ. ശിവകുമാറിനോട് അടുപ്പം പുലർത്തുന്ന എംഎൽഎമാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക ഇന്റലിജൻസ് സംഘത്തെ നിയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു.
എംഎൽഎമാരുടെ ഫോൺ ചോർത്തുന്നുണ്ടെന്നും അവരുടെ കൂടിക്കാഴ്ചകൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണത്തിന് പിന്നിലെന്ന് അശോക് അവകാശപ്പെട്ടു.
ആരൊക്കെയാണ് ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കുന്നതെന്ന് കണ്ടെത്താനാണ് ഈ നീക്കം. ഔദ്യോഗിക ഉത്തരവുകളില്ലാത്ത ഒരു അദൃശ്യ എസ്ഐടി (SIT) ഇതിനായി പ്രവർത്തിക്കുന്നു. എംഎൽഎമാർ ആരെ കാണുന്നു, എന്ത് സംസാരിക്കുന്നു എന്നതെല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. ഇത് വ്യക്തമായ ഫോൺ ചോർത്തലാണ്," അശോക് ആരോപിച്ചു. ഡി.കെ പക്ഷത്തുള്ള എംഎൽഎമാരുടെ മണ്ഡലങ്ങളിലെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു. "തെളിവുകളില്ലാതെ പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകാൻ സർക്കാരിന് കഴിയില്ല. ഇന്റലിജൻസ് റിപ്പോർട്ടുകൾ ആർ. അശോകിനാണോ ലഭിക്കുന്നത്? ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയിൽ വെറുതെ ട്വീറ്റ് ചെയ്യാതെ തെളിവുകൾ ഹാജരാക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്," ഖാർഗെ പറഞ്ഞു.
ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ഡി.കെ. ശിവകുമാറിനോട് കൂറുള്ള എംഎൽഎമാർ പങ്കെടുത്ത ഒരു പിറന്നാൾ വിരുന്നാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ വിരുന്നിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നിരീക്ഷണം നടക്കുന്നത് എന്നാണ് ബിജെപിയുടെ പക്ഷം. നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ചലവാദി നാരായണസ്വാമിയും ആർ. അശോകിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി സിദ്ധരാമയ്യ-ശിവകുമാർ പക്ഷങ്ങൾ തമ്മിലുള്ള തർക്കം മുമ്പത്തേക്കാൾ ശക്തമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
