ബെയ്റൂത്ത്: ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ പേജർ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 2,750ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുന്നൂറിലധികം പേരുടെ നില ഗുരുതരമാണ്. ലബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റതായി ഇറാൻ സ്റ്റേറ്റ് മീഡിയയും റിപ്പോർട്ട് ചെയ്തു. 50 ലധികം ആംബുലൻസുകളും 300 ലധികം ആരോഗ്യ പ്രവർത്തകരും സംഭവസ്ഥലത്തേക്ക് അയച്ചതായി ലെബനീസ് റെഡ് ക്രോസ് അറിയിച്ചു.
ലെബനനിൽ ഇന്നലെ ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിൽ ഇസ്രായേലിന് പങ്കുണ്ടെന്ന് ഹിസ്ബുള്ള ആരോപിച്ചു. തങ്ങൾ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്ന് ഹിസ്ബുള്ള പറയുന്നു. എല്ലാ പേജറുകളും ഏതാണ്ട് ഒരേ സമയം പൊട്ടിത്തെറിച്ചതോടെ തങ്ങളുടെ ആശയവിനിമയ ശൃംഖലയെ ഇസ്രായേൽ ഇല്ലാതാക്കിയതായും ലെബനനിലുടനീളം ഉള്ള തങ്ങളുടെ ശക്തികേന്ദ്രങ്ങളെ ഇത് ബാധിച്ചതായും ഹിസ്ബുള്ള പ്രതികരിച്ചു.
അതേസമയം ലെബനനിൽ ഹിസ്ബുള്ള ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകൾ ഒരേസമയം എങ്ങനെ പൊട്ടിത്തെറിച്ചു എന്നതിൽ അന്താളിച്ചിരിക്കുകയാണ് ലോകം. ഒരേ സെക്കൻഡിൽ 5 000 പേജറുകളാണ് പൊട്ടിത്തെറിച്ചത്. മൊസാദിലൂടെ ഇസ്രയേലാണ് ഇതിന് പിന്നിലെന്ന് പറയുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമേരിക്കയടക്കമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
തായ്‌വാനിലെ ഗോൾഡ് അപ്പോളോ കമ്പനിയിൽ നിന്ന് ഈ വർഷം ആദ്യം ഹിസ്ബുള്ള ഇറക്കുമതി ചെയ്ത പേജറുകളുടെ ഒരു പുതിയ ബാച്ചിനുള്ളിലാണ് സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ചരക്ക് ലെബനനിൽ എത്തുന്നതിന് മുമ്പ്, ഇസ്രായേലി ചാരസംഘടനയായ മൊസാദിൻ്റെ ഏജൻ്റുമാർ ബാറ്ററിക്ക് സമീപം സൂക്ഷ്മമായ സ്ഫോടക വസ്തു വെക്കുകയായിരുന്നു. രണ്ട് ഔണ്‍സ് വരെ സ്ഫോടകവസ്തുക്കളാണ് ഓരോ പേജറുകളിലും ഒളിപ്പിച്ചത്. കോഡ് സന്ദേശം ലഭിച്ചാല്‍ പൊട്ടിത്തെറിക്കുന്ന ഇവ സ്കാനറുകളില്‍ കണ്ടെത്തുക പ്രയാസമായിരുന്നു.
എന്നാൽ ഈ മോഡല്‍ തങ്ങള്‍ നിർമിച്ചതല്ലെന്ന വിശദീകരണവുമായി തായ്‍വാൻ കമ്ബനി ഗോള്‍ഡ് അപ്പോളോ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ബ്രാൻഡ് ട്രേഡ് മാർക്ക് ഉപയോഗിക്കാൻ അനുവാദമുള്ള യൂറോപ്പിലെ ബി.എ.സി എന്ന കമ്ബനിയാണ് ഇത് നിർമിച്ചതെന്നാണ് ഗോള്‍ഡ് അപ്പോളോ പറയുന്നത്.
പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പേജറുകളെല്ലാം ഏകദേശം 10 സെക്കൻഡ് ബീപ്പ് ചെയ്തതായും റിപ്പോർട്ട് വരുന്നുണ്ട്. മെസേജാണെന്ന് കരുതി പലരും വായിക്കാൻ മുഖത്തോട് ചേർത്തുപിടിച്ചതും സ്ഫോടനം നടന്നു. അതുകൊണ്ട് തന്നെ കണ്ണിനാണ് പലർക്കും ഗുരുതര പരിക്കേറ്റത്.
അതേസമയം, ഇസ്രയേലിൻ്റെ പ്രധാന ആയുധ ദാതാക്കളായ യു എസ് തങ്ങൾക്ക് ഈ ആക്രമണത്തിൽ പങ്കില്ലെന്നും ആക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളക്കെതിരായ ആക്രമണം വിപുലീകരിക്കുന്നതിനെ കുറിച്ച് ഇസ്രയേൽ പ്രഖ്യാപനം നടത്തി രണ്ട് മണിക്കൂറിന് ശേഷമാണ് പേജർ ആക്രമണങ്ങൾ ഉണ്ടായത്. പേജർ ആക്രമണം ഇസ്രായേലിന്റെ കൂട്ടക്കൊലയാണെന്ന് ഇറാൻ ആരോപിച്ചു.
എന്താണ് പേജറുകള്‍
ആല്‍ഫാന്യൂമെറിക് അഥവാ ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വയര്‍ലെസ് ആയിട്ടുള്ള ആശയവിനിമയ ഉപകരണങ്ങളാണ് പേജറുകള്‍. ഇതിന് ബീപ്പറുകള്‍ എന്നും പേരുണ്ട്. 1980കളിലാണ് പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്.
എന്നാല്‍, മെഡിക്കല്‍ രംഗത്തുള്ള ചില പ്രത്യേക സംഘങ്ങള്‍ ഇന്നും പേജറുകള്‍ ഉപയോഗിക്കുന്നുണ്ട്. ലെബനനില്‍ ഹിസ്ബുള്ള അംഗങ്ങള്‍ തങ്ങള്‍ക്കിടയിലുള്ള ആശയവിനിമയത്തിനായി പേജറുകള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളെ അപേക്ഷിച്ച് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണെന്നതാണ് കാരണം.
1960കളിലാണ് ഈ വയര്‍ലെസ്സ് സംവിധാനം വികസിപ്പിച്ചെടുത്തത്. വാക്കിടോക്കിയുടെ പരിണാമമാണിത്. ഇത് വ്യാപമായത് 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലുമാണ്. മൊബൈല്‍-മുമ്ബുള്ള കാലഘട്ടത്തില്‍ പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്