കാന്താര 2 സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് സിനിമാ പ്രവർത്തകർക്ക് നോട്ടീസ് നൽകി. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്താനും ഷൂട്ടിംഗിനുള്ള അനുമതി രേഖകൾ സമർപ്പിക്കാനും ആവശ്യപ്പെട്ട് ഹൊസനഗര തഹസിൽദാർ രശ്മിയാണ് സിനിമാ പ്രവർത്തകർക്ക് നോട്ടീസ് നൽകിയത്.
ശിവമോഗ ജില്ലയിലെ മണി ജലസംഭരണിയിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ നടന്ന അപകടത്തിൽ താരങ്ങളെല്ലാം രക്ഷപ്പെട്ടെങ്കിലും ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകടവിവരങ്ങളും മൂന്നുദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് തഹസിൽദാരുടെ നോട്ടീസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സിനിമയുടെ തുടർ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
അപകടങ്ങളും മറ്റുമായി കാന്താര ടീമിന് ഇതാദ്യത്തെ ദുരനുഭവമല്ല. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കവെ ജൂൺ 11 -ന്, കേരളത്തിൽ നിന്നുള്ള മിമിക്രി കലാകാരനും നടനുമായ കലാഭവൻ നിജു ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായുള്ള അഗുംബെയിലെ ഒരു ഹോംസ്റ്റേയിൽ താമസിക്കുമ്പോഴായിരുന്നു നിജുവിന് ഹൃദയാഘാതം ഉണ്ടായത്.
മെയ് മാസത്തിൽ, സിനിമ സംഘത്തിന് രണ്ട് ദുരന്തങ്ങൾ കൂടി നേരിടേണ്ടിവന്നു. ചിത്രത്തിന്‍റെ ഭാഗമായ കന്നഡ നടനും ഹാസ്യനടനുമായ രാകേഷ് പൂജാരി ഒരു വിവാഹച്ചടങ്ങിൽ ഹൃദയാഘാതം മൂലം മരിച്ചു. കേരളത്തിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കപിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് സൗപർണിക നദിയിൽ മുങ്ങിമരിച്ചു. 2023 നവംബറിൽ, മുദൂരിൽ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ഒരു മിനിബസ് അപകടത്തിൽപ്പെട്ടു. ഭാഗ്യവശാൽ, എല്ലാവരും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ഋഷഭ് ഷെട്ടിയുടെ 2022 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താരയുടെ രണ്ടാം ഭാഗമാണിത്. ഹോംബാലെ ഫിലിംസാണ് നിർമാതാക്കൾ. 2025 ഒക്ടോബർ 2-ന് കാന്താര -2 റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്