തിരുവനന്തപുരം: മലയാളസിനിമയെ എന്‍ആര്‍ഐക്കാരായ നിര്‍മാതാക്കളാണ് നശിപ്പിച്ചെന്ന് നടന്‍ ജനാര്‍ദനന്‍. മലയാളത്തിലെ മുതിര്‍ന്ന ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ ആര്‍.എസ് പ്രഭുവിന്റെ 96-ാം ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ചിത്രങ്ങളെടുക്കുക എന്ന ചിന്ത മാത്രമുള്ള നിര്‍മാതാക്കളെ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ സിനിമാക്കാരെ പോലെ മദ്യപാനമില്ല, വ്യഭിചാരമില്ല, മറ്റുള്ള വൃത്തികേടുകളില്ല, കള്ളത്തരമില്ല എന്നതാണ് ആര്‍.എസ് പ്രഭുവിന്റെ പ്രത്യേകതയെന്ന് ജനാര്‍ദനന്‍ പറഞ്ഞു. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് പ്രഭു എന്നാണ് പേരെങ്കിലും ദാരിദ്ര്യവാസി ആണെന്ന് തോന്നും. പക്ഷേ, അങ്ങനെ അല്ല. പത്തുപൈസ പോലും ആര്‍ക്കും കടം പറയാതെ ഉള്ള കാശ് കൊടുത്ത്, ഇത്രയേ ഉള്ളൂ ഇതില്‍ അഭിനയിക്കാന്‍ പറ്റുമെങ്കില്‍ വന്നു അഭിനയിക്കുക എന്ന് പറഞ്ഞ് വളരെ ക്ലീന്‍ ആയിട്ട് പടമെടുത്ത വ്യക്തിയാണ്. പത്തിരുപത്തഞ്ചു വര്‍ഷം മദ്രാസില്‍ ഇത് കണ്ട അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു ശേഷം മലയാള സിനിമയില്‍ കുറെ എന്‍ആര്‍ഐക്കാര്‍ കയറിവന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി. അതുവരെ താന്‍ മദ്രാസില്‍ കണ്ട സിനിമ എന്നുപറഞ്ഞാല്‍ അന്ന് എട്ടോ പത്തോ നിര്‍മാതാക്കള്‍ മാത്രമേയുള്ളൂ. നല്ല പടങ്ങളെടുക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അവര്‍ക്ക് മറ്റ് ബിസിനസുകളില്ല. സിനിമയോടും കലയോടുമുള്ള സ്‌നേഹംകൊണ്ട് നല്ല നോവലുകളും കഥകളും തിരഞ്ഞെടുത്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മളൊക്കെ കണ്ടുകൊണ്ടിരുന്നത്. അതുപോയിട്ട് ഇപ്പോള്‍ ആര്‍ക്കുവേണമെങ്കിലും അഭിനയിക്കാം, കഥ വേണ്ട. സിനിമ എന്നുപറഞ്ഞ് 240 പടങ്ങളൊക്കെയാണ് ഒരുവര്‍ഷം ഇറങ്ങുന്നത്. ഇതില്‍ പച്ചപിടിച്ച് പോകുന്ന അഞ്ചോ ആറോ പടങ്ങളുണ്ടാവുമെന്നും ജനാര്‍ദനന്‍ അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്