ഓട്ടവ: ഭവന പ്രതിസന്ധിമൂലം രാജ്യത്തേയ്ക്കുള്ള വിദേശികളെ കുറക്കാനുള്ള നീക്കത്തില്‍ കാനഡ. താല്‍ക്കാലിക താമസക്കാരെ കുറക്കാനും താല്‍ക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കാനും പദ്ധതിയിടുന്നതായി ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ ആണ് അറിയിച്ചത്.
വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക താമസക്കാരുടെ താമസ കാലപരിധി നിയന്ത്രിക്കുകയും പ്രവേശന മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെയും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെയും വരവ് വര്‍ധിച്ചതോടെ രാജ്യത്ത് ആവശ്യത്തിന് വീടുകള്‍ ലഭ്യമല്ലാത്ത സാഹചര്യം കുറച്ചു കാലമായുണ്ട്. പണപ്പെരുപ്പം മൂലം നിര്‍മാണം മന്ദഗതിയിലായതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
ഭവനപ്രതിസന്ധി പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കനേഡിയന്‍ സര്‍ക്കാര്‍. 2023 ലെ 6.5 ശതമാനത്തില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താല്‍ക്കാലിക താമസക്കാരെ കുറക്കാനാണ് ലക്ഷ്യം. പ്രായോഗിക നടപടികള്‍ക്കായി ഇമിഗ്രേഷന്‍ മന്ത്രി പ്രവിശ്യ ഭരണകൂടങ്ങളുമായി മേയില്‍ യോഗം ചേരും.
പ്രവിശ്യകള്‍ നല്‍കുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സേവനങ്ങളും ജനസംഖ്യ വര്‍ധനയുടെ പ്രതിസന്ധി നേരിടുന്നുണ്ട്. പഠനത്തോടൊപ്പം ജോലി ചെയ്യാനും പഠനം പൂര്‍ത്തിയാക്കിയാലും ജോലി തുടരാനും സാധിക്കുമെന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന് കാനഡ തിരഞ്ഞെടുക്കാന്‍ വിദേശ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്