ഓഹരി വിപണി അടിപതറിയെന്ന് കരുതി ഈ പുലി വീഴില്ല!

APRIL 8, 2025, 2:21 PM

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി പ്രഖ്യാപിച്ച താരിഫുകളെ നേരിടാന്‍ മിക്ക നിക്ഷേപകരും പാടുപെടുമ്പോള്‍ യുഎസിലെ മുതിര്‍ന്ന നിക്ഷേപകനായ വാറന്‍ ബഫറ്റ് ഓഹരി വിപണികളില്‍ നിന്ന് നേട്ടം കൊയ്യുന്നത് തുടരുകയാണ്. യുഎസ് പ്രസിഡന്റായി ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയശേഷം 184 രാജ്യങ്ങള്‍ക്ക് മേലാണ് യു.എസ് താരിഫുകള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഫലമായി ആഗോള വിപണികള്‍ കൂപ്പുകുത്തുകയും വാള്‍ട്രീറ്റിന്റെ മൊത്തം മൂല്യത്തില്‍ ഏകദേശം എട്ട് ട്രില്ല്യണ്‍ ഡോളറിന്റെ ഇടിവ് സംഭവിക്കുകയും ചെയ്തു.

ഇത്രയൊക്ക സംഭവവികാസങ്ങള്‍ ഉണ്ടായിരുന്നിട്ടും വാറന്‍ ബഫറ്റിനെ അതൊന്നും ബാധിച്ചതേയില്ല. പകരം അദ്ദേഹത്തിന്റെ സമ്പത്തില്‍ 127 കോടി ഡോളര്‍ ചേര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി 155 ബില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎസ് ഓഹരി വിപണികള്‍ ഏകദേശം അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2020 മാര്‍ച്ചിലെ കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. എങ്കിലും ബഫറ്റ് തന്റെ കമ്പനിയിലെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം നേടിക്കൊണ്ടിരിക്കുകയാണ്.

അപ്രതീക്ഷിതമായുണ്ടാകുന്ന തിരിച്ചടികളും തകര്‍ച്ചയും ഒഴിവാക്കാന്‍ അദ്ദേഹം ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന ഏറ്റെടുക്കലുകളില്‍ പണം നിക്ഷേപിക്കുന്നതില്‍നിന്ന് അദ്ദേഹം വിട്ടുനിന്നു. വിപണി മാന്ദ്യം പ്രവചിച്ചായിരിക്കാം അദ്ദേഹം ഇപ്രകാരം ചെയ്തത്. 2024ല്‍ വിപണികള്‍ കുതിച്ചുയര്‍ന്നപ്പോള്‍ ബഫറ്റിന്റെ കമ്പനി 134 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുകയും 334 ബില്ല്യണ്‍ ഡോളര്‍ പണം സമാഹരിക്കുകയും ചെയ്തു.

നിലവില്‍ മറ്റു നിക്ഷേപകര്‍ കനത്ത തിരിച്ചടി നേരിടുമ്പോള്‍ ആപ്പിള്‍, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ യുഎസ് ടെക്ക് സ്റ്റോക്കുകളിലെ തന്റെ നിക്ഷേപം അദ്ദേഹം കുറച്ചു. എന്നാല്‍, ഇതുകൊണ്ട് ജാപ്പനീസ് വ്യാപാര ഭീമന്മാര്‍ക്ക് അദ്ദേഹം ഇരട്ടി നഷ്ടം വരുത്തി. ഈ വര്‍ഷമാദ്യം ജപ്പാനിലെ അഞ്ച് വലിയ വ്യാപാര സ്ഥാപനങ്ങളായ മിറ്റ്സുയി, മത്സുബിഷി, സുമിറ്റോമോ, ഇറ്റോച്ചു, മരുബെനി എന്നിവയിലുള്ള തന്റെ വിഹിതം ബഫറ്റ് വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഈ സ്ഥാപനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്.

റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം, മിറ്റ്‌സുയി ആന്റ് കമ്പനിയില്‍ 9.82%, മിത്സുബിഷി കോര്‍പ്പറേഷനില്‍ 9.67%, സുമിറ്റോമോ കോര്‍പ്പറേഷനില്‍ 9.29%, ഇറ്റോച്ചു കോര്‍പ്പറേഷനില്‍ 8.53%, മരുബെനി കോര്‍പ്പറേഷനില്‍ 9.30% എന്നിങ്ങനെയാണ് ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയറിന് ഇപ്പോള്‍ ഓഹരികളുള്ളത്. ഇതിലൂടെ ബെര്‍ക്ക്ഷെയര്‍ ഹാത്ത് വേയുടെ വിപണി മൂല്യം 1.14 ട്രില്ല്യണ്‍ ഡോളറിന് മുകളിലായി. ടെസ്ല പോലെയുള്ള കമ്പനികളെ ഇത് മറികടന്നു.

വാരന്‍ ബഫറ്റ് ആധിപത്യം തുടരുന്നതിനിടെ ഇലോണ്‍ മസ്‌കിന്റെ ആസ്തി 130 ബില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 302 ബില്ല്യണ്‍ ഡോളറിലെത്തി. ജെഫ് ബെസോസിനും 45.2 ബില്ല്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തി. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 28.1 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.

സ്വര്‍ണത്തെ ആരാധിക്കാത്ത ബഫറ്റ്

സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഔണ്‍സിന് എക്കാലത്തെയും റെക്കോഡായ 3,145 ഡോളര്‍ തൊട്ടത്. ഇന്ത്യയില്‍ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍(ങഇത) ഗ്രാമിന് 91,300 രൂപയിലേക്കും സ്വര്‍ണം കുതിച്ചു. അമേരിക്കന്‍ പ്രസിഡന്റ് വിവിധ രാജ്യങ്ങള്‍ക്ക്മേല്‍ കനത്ത തിരുവ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട ആശങ്കകളാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. അനിശ്ചിതാവസ്ഥകളില്‍ സുരക്ഷിത നിക്ഷേപമെന്ന പെരുമ സ്വര്‍ണത്തിനുണ്ട് എന്നതാണ് ഇതിന്റെ കാരണം.

പണം പോലെയല്ല സ്വര്‍ണം. കേന്ദ്ര ബാങ്കുകള്‍ക്ക് എത്രവേണമെങ്കിലും പണം അടിച്ചിറക്കാം. എന്നാല്‍ സ്വര്‍ണം വളരെ പരിമിതമാണ്. ഇന്ന് ലോകത്തില്‍ ലഭ്യമായ 80 ശതമാനവും, അതായത്, ഏതാണ്ട് 2.16 ലക്ഷം ടണ്‍ സ്വര്‍ണവും ഇതിനകം ഖനനം ചെയ്തുകഴിഞ്ഞു. വെറും 54,000 ടണ്ണോളം സ്വര്‍ണമാണ് ഇനി ഭൂമിക്കടിയിലുള്ളത്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ എന്തെങ്കിലും ഒരു സാധനത്തിന് ക്ഷാമമുണ്ടാകുമ്പോള്‍ അതിന്റെ മൂല്യം കൂടുതലുയരും. അതുകൊണ്ടാണ് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളോ രാഷ്ട്രിയ അനിശ്ചിതത്വങ്ങളോ വരുമ്പോള്‍ കേന്ദ്ര ബാങ്കുകളും സര്‍ക്കാരും നിക്ഷേപകരുമൊക്കെ സ്വര്‍ണത്തിന്റെ പിന്നാലെ പായുന്നത്.
സ്വര്‍ണത്തെ ആരാധിക്കാത്ത ബഫറ്റ്!

സ്വര്‍ണത്തെ നിക്ഷേപമായി തീരെ കണക്കാക്കാത്ത ഒരാളുണ്ട്. അത്  സാക്ഷാല്‍ വാറന്‍ ബഫറ്റാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍ കൊയ്യുന്ന അദ്ദേഹം ഇതുവരെ തന്റെ നിക്ഷേപത്തില്‍ സ്വര്‍ണം ഉള്‍പ്പെടുത്തിയിട്ടില്ല. ഇനി വില എത്ര ഉയരങ്ങള്‍ കീഴടക്കിയാലും ഉള്‍പ്പെടുത്തുമെന്നു തോന്നുന്നുമില്ല. എന്തുകൊണ്ടാണ് വാറന്‍ ബഫറ്റ് സ്വര്‍ണത്തിനോട് താത്പര്യം കാണിക്കാത്തത്. അദ്ദേഹത്തിന്റെ ഒരു നിക്ഷേപ നയത്തിന് ഇത് അനുയോജ്യമല്ല എന്നതുതന്നെ.

വാറന്‍ ബഫറ്റ് ഒരു വാല്യു ഇന്‍വെസ്റ്ററാണ്. അതായത് നിലവില്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ താഴെയുള്ള, എന്നാല്‍ മാര്‍ക്കറ്റ് മുന്നേറുമ്പോള്‍ മൂല്യം ഉയര്‍ന്നേക്കാവുന്ന ആസ്തികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നവരാണ് വാല്യു ഇന്‍വെസ്റ്റര്‍മാര്‍. വാറന്‍ ബഫറ്റിന്റെ അഭിപ്രായത്തില്‍ സ്വര്‍ണം അണ്‍ പ്രൊഡക്ടീവായ (ഉത്പാദനക്ഷമമല്ലാത്ത) ആസ്തിയാണ്. ഓഹരികളാണെങ്കില്‍ അതിന് പിന്നില്‍ ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്ന ഒരു കമ്പനിയുണ്ടാകും. ലാഭവും ലാഭവിഹിതവും നല്‍കും. സ്വര്‍ണം പ്രത്യേകിച്ച് പണി ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്ന ഒരു ആസ്തിയാണ്. വളരുന്നില്ല. പുതുതായി എന്തെങ്കിലും ചെയ്യുകയോ തിരിച്ച് നേട്ടം തരികയോ ഇല്ല. ആഗ്രഹപൂര്‍ത്തീകരണത്തിന് മാത്രമുതകുന്ന തിളക്കമുള്ള വസ്തു മാത്രമാണ് സ്വര്‍ണമെന്നാണ് വാറന്‍ ബഫറ്റ് കരുതുന്നത്.

വിശദീകരണം

2011 ബെര്‍ക്ക്ഷയര്‍ ഹാത്ത്വേയുടെ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ബഫറ്റ് സ്വര്‍ണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മനോഹരമായി വിശദീകരിച്ചിട്ടുണ്ട്.

''ലോകത്തിലെ എല്ലാ സ്വര്‍ണവും കൊണ്ട് നിര്‍മ്മിച്ച ഒരു ഭീമന്‍ ക്യൂബ് ഒന്നു സങ്കല്‍പ്പിച്ചു നോക്കുക. ഇതിന് ഏകദേശം 1,70,000 മെട്രിക് ടണ്‍ ഭാരവും 9.6 ലക്ഷം കോടി ഡോളര്‍ മൂല്യവുമുണ്ട്.

ആ തുകയ്ക്ക്, നിങ്ങള്‍ക്ക് യു.എസിലെ മൊത്തം കൃഷിഭൂമിയും (പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ ഉത്പാദിപ്പിക്കുന്ന 400 ദശലക്ഷം ഏക്കര്‍), എക്സോണ്‍ മൊബൈല്‍സ് പോലുള്ള 16 കമ്പനികളും (അക്കാലത്ത് ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായിരുന്നു) വാങ്ങാനാകും. അതിനുശേഷം ഒരു ലക്ഷം കോടി ഡോളര്‍ മിച്ചവുമുണ്ടാകും.

ഒരു നൂറ്റാണ്ടിനുശേഷം, ആ കൃഷിസ്ഥലം വന്‍തോതില്‍ വിളകള്‍ ഉത്പാദിപ്പിക്കും, എക്സോണ്‍ മൊബൈല്‍ ആകട്ടെ കോടിക്കണക്കിന് രൂപ ലാഭവിഹിതവും നല്‍കിയിരിക്കും. എന്നാല്‍ സ്വര്‍ണ ക്യൂബിന് വര്‍ഷങ്ങള്‍ക്ക് ശേഷവും മാറ്റമുണ്ടാകില്ല. തീര്‍ച്ചയായും, നിങ്ങള്‍ക്ക് അത് തൊടാം, ആരാധിക്കാം, പൂഴ്ത്തിവയ്ക്കാം, പക്ഷേ അത് നിങ്ങള്‍ക്കായി പണം സമ്പാദിക്കില്ല. ''

വാറന്‍ ബഫറ്റ് ഈ പ്രസ്താവനയിലൂടെ സ്വര്‍ണത്തെ വിലകുറച്ച് കാണുകയാണെന്നും കാലക്രമേണ വില ഉയരുകയാണെന്നും നിങ്ങള്‍ക്ക് വാദിക്കാം. ഉദാഹരണത്തിന് യു.എസ് ഡോളറിനെ പിന്തുണയ്ക്കുന്നത് സ്വര്‍ണമാണ് എന്ന രീതിയില്‍ നോക്കിയാല്‍ സ്വര്‍ണത്തിന്റെ ന്യായവില വളരെ ഉയര്‍ന്നതായിരിക്കും. പക്ഷെ ഈ രീതി ഇപ്പോള്‍ നമ്മള്‍ പിന്തുടരുന്നില്ല. ഇതിനെ ഒരു അടിസ്ഥാനമായി എടുത്താല്‍ ചില രസകരമായ വസ്തുതകള്‍ നമുക്ക് കാണാനാകും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കണക്ക് പ്രകാരം 21.6 ലക്ഷം ഡോളറാണ് ആകെ പ്രചാരത്തിലുള്ളത്. ആളുകളുടെ കൈയിലുള്ള പണമായിട്ടും സേവിംഗ്സ് അക്കൗണ്ടിലെ സമ്പാദ്യമായിട്ടും മറ്റ് മണിമാര്‍ക്കറ്റ് ഫണ്ടുകളായുമൊക്കെ.

അതേസമയം, യു.എസ് സര്‍ക്കാരിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് ഏകദേശം 261 മില്യണ്‍ ട്രോയ് ഔണ്‍സ് വരും. ഇതിന്റെ ഒരു കണക്ക് നോക്കിയാല്‍ സ്വര്‍ണത്തിന്റെ ന്യായവില ഔണ്‍സിന് 75,000 ഡോളര്‍ വരണം. എന്നാല്‍ ഇപ്പോഴത്തെ വില 95 ശതമാനത്തോളം താഴെ ആണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam