വലിയ ഇടയനായി കാതോര്‍ത്ത് വിശ്വാസികള്‍; ആരാകും പുതിയ മാര്‍പാപ്പ?

MAY 4, 2025, 9:25 PM

കത്തോലിക്കാസഭയില്‍ നിരവധി ചരിത്രപരമായ മാറങ്ങള്‍ കൊണ്ടുവന്ന മഹാ ഇടയനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പ നിത്യതയിലേക്ക് മറയുമ്പോള്‍ അടുത്ത മാര്‍പാപ്പ ആരാകുമെന്ന ചര്‍ച്ചയിലാണ് ലോകം. പിന്‍ഗാമി ആരണെന്ന കാര്യത്തില്‍ വത്തിക്കാന്‍ ഒരു സൂചനയും നല്‍കിയിട്ടില്ല.

അതേസമയം പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് ഈ മാസം ഏഴിന് ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ കര്‍ദിനാള്‍നിയമനങ്ങള്‍ ഭൂമിശാസ്ത്രപരമായി വൈവിധ്യമാര്‍ന്ന ഒരു വോട്ടര്‍ സമൂഹത്തെ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട്.

സാധ്യതാ പട്ടികയില്‍ പ്രധാനികള്‍:

കര്‍ദിനാള്‍ പീറ്റര്‍ ഏര്‍ഡോ (72)

സഭയില്‍ നവ സുവിശേഷവല്‍ക്കരണത്തിന്റെ നേതൃത്വം വഹിക്കുന്ന ഹംഗറിയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപാണ് കര്‍ദിനാള്‍ പീറ്റര്‍ ഏര്‍ഡോ. യാഥാസ്ഥിതികപുരോഗമന പക്ഷങ്ങള്‍ക്ക് പ്രിയങ്കരന്‍. യൂറോപ്പിലെയും ആഫ്രിക്കയിലെയും സഭാ നേതൃത്വവുമായി നല്ല അടുപ്പം. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി നല്ല ബന്ധം. ബഹുഭാഷാ പണ്ഡിതന്‍. കുടിയേറ്റ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ പരസ്യമായി എതിര്‍ത്തിരുന്നു.

കര്‍ദിനാള്‍ മാരിയോ ഗ്രെക് (68)

മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍, മാള്‍ട്ട സ്വദേശി. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കമിട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തില്‍ മുന്‍നിരയില്‍. എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണച്ചു. എല്ലാ കര്‍ദിനാള്‍മാരുമായും നല്ല അടുപ്പം. മാള്‍ട്ടയില്‍ മഴയ്ക്ക് വേണ്ടിയുള്ള ജനകീയ തീര്‍ഥാടനത്തിന് നേതൃത്വം നല്‍കിയത് ജനപ്രീതി ഉയര്‍ത്തി.

കര്‍ദിനാള്‍ യുവാന്‍ യോസെ ഒമെല്ല (79)

ബാര്‍സിലോന ആര്‍ച്ച് ബിഷപ്പായ സ്പാനിഷ് കര്‍ദിനാള്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അതേപ്രകൃതം. സാമൂഹിക നീതിയുടെ വക്താവ്. സഭ പാവങ്ങള്‍ക്കായി നിലകൊള്ളണമെന്നു ശക്തമായി വാദിക്കുന്നു. സ്‌പെയിനിലെ മെത്രാന്‍ സമിതിയുടെ മുന്‍ അധ്യക്ഷന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയപിന്തുടര്‍ച്ച ആഗ്രഹിക്കുന്നവരുടെ ആദ്യ പരിഗണന.

കര്‍ദിനാള്‍ പിയത്രോ പരോളിന്‍ (70)

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സെക്രട്ടറി. വത്തിക്കാന്‍ ഭരണത്തിലെ രണ്ടാമന്‍. വൈദികനായി മൂന്നാം വര്‍ഷം വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിലെത്തി. വെനസ്വേല, ചൈന, വിയറ്റ്‌നാം ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ നയതന്ത്ര പ്രതിനിധിയായിരുന്നു. തുടര്‍ച്ചയായി 3 തവണ ഇറ്റലിക്കു വെളിയില്‍നിന്നുള്ള മാര്‍പാപ്പമാര്‍ക്കുശേഷം ഇറ്റലിയില്‍നിന്ന് ഏറ്റവും സാധ്യതയുള്ളയാള്‍. ഒട്ടേറെ ഭാഷകളില്‍ പ്രാവീണ്യം.

കര്‍ദിനാള്‍ ലൂയി അന്റോണിയോ ഗോക്കിം ടാഗ്‌ലേ (67)

ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച്ബിഷപ്. ഏഷ്യയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാകാന്‍ സാധ്യത കല്‍പിക്കുന്നയാള്‍. ദീര്‍ഘകാല ഭരണപരിചയം. 2019 ല്‍ പ്രേഷിതപ്രവര്‍ത്തനത്തിനുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍. 2015 മുതല്‍ 2022 വരെ കാരിത്താസ് ഇന്റര്‍നാഷനലിന്റെ നേതൃത്വം വഹിച്ചു.

കര്‍ദിനാള്‍ ജോസഫ് ടോബിന്‍ (72)

ന്യൂആര്‍ക് ആര്‍ച്ച്ബിഷപ്. 200912ല്‍ ബനഡിക്ട് മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്നു. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാകാന്‍ സാധ്യതയുള്ളയാള്‍. ബാലപീഡന വിവാദത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ ശക്തമായി പിന്തുണച്ചു. എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നു.

കര്‍ദിനാള്‍ പീറ്റര്‍ കൊട്‌വോ ടര്‍ക്‌സന്‍ (76)

ആഫ്രിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാകാന്‍ സാധ്യത കല്‍പിക്കുന്ന ഘാനക്കാരന്‍. വത്തിക്കാനിലെ ഒട്ടേറെ വകുപ്പുകളില്‍ ദീര്‍ഘകാല ഭരണപരിചയം. എല്ലാ കര്‍ദിനാള്‍മാരുമായും നല്ല ബന്ധം. 2009 ല്‍ നീതിക്കും സമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ തലവനായി. 2021 മുതല്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര പൊന്തിഫിക്കല്‍ അക്കാദമികളുടെ തലവന്‍.

കര്‍ദിനാള്‍ മറ്റിയോ മരിയ സുപ്പി (69)

ഇറ്റലിയിലെ ബൊളോഞ്ഞ ആര്‍ച്ച്ബിഷപ്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നല്ല അടുപ്പം. ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് പ്രവര്‍ത്തനം സാധാരണ ജനങ്ങള്‍ക്കൊപ്പം. സൈക്കിളില്‍ സഞ്ചരിക്കാന്‍ മടി കാണിക്കാത്ത ആര്‍ച്ച്ബിഷപ്. റഷ്യയുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനശ്രമത്തിനുള്ള മാര്‍പാപ്പയുടെ പ്രതിനിധിയായിരുന്നു.

'പാപ്പല്‍ കോണ്‍ക്ലേവ്' നടത്തിയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക. ഇതില്‍ 80 വയസില്‍ താഴെയുള്ള 138 കര്‍ദിനാളുകള്‍ രഹസ്യ വോട്ടെടുപ്പിലൂടെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കും. ഈ പ്രക്രിയ സാധാരണയായി 15 മുതല്‍ 20 ദിവസങ്ങള്‍ വരെ നീളാം.

പുതിയ പോപ്പിനെ തിരഞ്ഞെടുക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സമവായം ആയില്ലെങ്കില്‍ ആ ബാലറ്റുകള്‍ കത്തിക്കും. സിസ്‌റ്റൈന്‍ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരും. ടെലിവിഷനിലും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്നും തിരഞ്ഞെടുപ്പ് വീക്ഷിക്കുന്നവര്‍ക്കുള്ള സന്ദേശമാണത്. മാര്‍പാപ്പയെ തിരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശം. ബാലറ്റുകള്‍ക്കൊപ്പം പൊട്ടാസ്യം പെര്‍ക്ലോറേറ്റ്, ആന്റാസിന്‍, സള്‍ഫര്‍ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോള്‍ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവില്‍ ഒരു കര്‍ദിനാളിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ സിസ്‌റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ക്കൂടി വെളുത്ത പുക വരും. ലോകമെങ്ങും കാത്തിരിക്കുന്ന വിശ്വാസികള്‍ക്ക് ആശ്വാസവും ആഹ്‌ളാദവും പ്രതീക്ഷയും പകരുന്ന നിമിഷം. അവസാനവോട്ടെടുപ്പിലെ ബാലറ്റുകള്‍ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നീ രാസവസ്തുക്കള്‍ കൂടി ചേര്‍ക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാര്‍പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും

പാപ്പല്‍ കോണ്‍ക്ലേവ് എപ്പോള്‍ തുടങ്ങും?

സാധാരണഗതിയില്‍ അതരിക്കുകയോ പിന്‍മാറുകയോ ചെയ്തതിന് ശേഷം കാലം ചെയ്ത് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് പാപ്പല്‍ കോണ്‍ക്ലേവ് നടക്കുക. 2013 ല്‍ ബെനഡിക്ട് 16ാമന്‍ രാജിവെച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ക്ലേവ് തുടങ്ങിയത്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോണ്‍ക്ലേവില്‍ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകള്‍ക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കില്‍ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേര്‍ തമ്മിലാകും മത്സരം. 1271 ല്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ പാപ്പല്‍ കോണ്‍ക്ലേവ് കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ കാരണം ഏകദേശം മൂന്ന് വര്‍ഷമെടുത്തിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam