അമേരിക്കയില്‍ കത്തുന്ന വിലക്കയറ്റം: 'എനിക്കിത് ഇഷ്ടപ്പെട്ടു' എന്ന് ട്രംപ്; വാക്കുകള്‍ വളച്ചൊടിച്ചതെന്ന് വിശദീകരണം

JUNE 10, 2026, 7:23 PM

വാഷിംഗ്ടണ്‍: യു.എസില്‍ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം 4.2 ശതമാനമായാണ് ഉയര്‍ന്നത്. യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടര്‍ന്ന് ഇന്ധന-ഊര്‍ജ്ജ വിലയിലുണ്ടായ വന്‍ വര്‍ദ്ധനവാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.

എന്നാല്‍, രാജ്യത്തെ സാധാരണക്കാരെ ദുരിതത്തിലാക്കുന്ന പണപ്പെരുപ്പ നിരക്കിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, 'ഇല്ല, എനിക്ക് ഈ പണപ്പെരുപ്പം ഇഷ്ടപ്പെട്ടു. കണക്കുകള്‍ ഗംഭീരമാണ്. പണപ്പെരുപ്പത്തെ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു,' എന്നാണ് ട്രംപ് പ്രതികരിച്ചത്. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വിലക്കയറ്റം പ്രധാന ചര്‍ച്ചാവിഷയമായിരിക്കെ ട്രംപിന്റെ ഈ വാക്കുകള്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

ഫെബ്രുവരി 28ന് ഇറാനെതിരെ യുഎസ് മിന്നലാക്രമണം ആരംഭിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയായിരുന്നു. ഇറാന്റെ തിരിച്ചടിയെത്തുടര്‍ന്ന് ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടപ്പെട്ടതാണ് വിപണിയെ ഉലച്ചത്. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് (ഫെബ്രുവരി 28) യുഎസില്‍ ഒരു ഗാലന്‍ പെട്രോളിന് 2.98 ഡോളര്‍ ആയിരുന്ന ശരാശരി വില, മെയ് മാസത്തോടെ 4.15 ഡോളറായി കുതിച്ചുയര്‍ന്നു. ഗ്യാസ്, വൈദ്യുതി ഉള്‍പ്പെടെയുള്ള മൊത്തം ഊര്‍ജ്ജ ചെലവുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാല്‍ ശതമാനത്തോളം (23.5%) വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

അതേസമയം തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്ന് പിന്നീട് ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് വിശദീകരിച്ചു. ഇറാന്‍ യുദ്ധം നിലനില്‍ക്കുമ്പോഴും പണപ്പെരുപ്പം താന്‍ വിചാരിച്ചതിലും വളരെ കുറവാണെന്ന അര്‍ത്ഥത്തിലാണ് അങ്ങനെ പറഞ്ഞതെന്നാണ് ട്രംപിന്റെ അവകാശവാദം. യുദ്ധം അവസാനിക്കുന്നതോടെ വില നിലവാരം പാറക്കല്ല് പോലെ താഴേക്ക് പതിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരെ കഴിഞ്ഞ ദിവസം രാത്രി യുഎസ് സൈന്യം നടത്തിയ രഹസ്യ ഓപ്പറേഷനെക്കുറിച്ചും ട്രംപ് വെളിപ്പെടുത്തി. റഡാറുകള്‍ തകര്‍ത്തതിന് ശേഷം, വെളിച്ചമില്ലാതെ പോയ 22 കപ്പലുകളിലായി ഇറാനില്‍ നിന്ന് ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ യുഎസ് സൈന്യം പിടിച്ചെടുത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ എത്തിച്ചതായി ട്രംപ് അവകാശപ്പെട്ടു. ഈ നീക്കം മൂലമാണ് ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഉയരാതെ 92-94 ഡോളര്‍ നിരക്കില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. 2026 ന്റെ തുടക്കത്തില്‍ അയോവയില്‍ പെട്രോള്‍ വില ഗാലന് 1.85 ഡോളര്‍ ആയിരുന്ന സാഹചര്യം ഉടന്‍ തിരിച്ചുകൊണ്ടുവരുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

പലിശനിരക്ക് ഉയരാന്‍ സാധ്യത

പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നതോടെ യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ജനങ്ങളുടെ കൈകളില്‍ പണമെത്തുന്നത് നിയന്ത്രിച്ച് വിപണിയിലെ ചെലവഴിക്കല്‍ കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ബാങ്ക് പലിശനിരക്ക് കൂട്ടുന്നത്. നിലവില്‍ പലിശനിരക്ക് 3.5% മുതല്‍ 3.75% വരെയാണ്. ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം പലിശനിരക്കില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പോലുള്ള പ്രമുഖ ഏജന്‍സികള്‍ പ്രവചിക്കുന്നത്.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് 2022 ല്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.1 ശതമാനത്തേക്കാള്‍ താഴെയാണ് ഇപ്പോഴത്തെ പണപ്പെരുപ്പമെങ്കിലും, തുടര്‍ച്ചയായ മൂന്നാം മാസവും വില സൂചിക ഉയര്‍ന്നത് അമേരിക്കന്‍ കുടുംബങ്ങളുടെ ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് കോണ്‍ഗ്രസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്മാര്‍ക്ക് ഈ വിലക്കയറ്റം വലിയ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam