ചെന്നൈ: സർക്കാർ പരിപാടികളിൽ സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നതിനുള്ള ഏകീകൃത പ്രോട്ടോക്കോൾ നടപ്പാക്കാനുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്.
മാതൃഭാഷ അമ്മയെപ്പോലെയാണെന്നും ‘തമിഴ് തായ് വാഴ്ത്ത്’ അതിനും മുകളിലുള്ള വികാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴിന്റെ മഹത്വം വ്യക്തമാക്കാൻ തിരുക്കുറൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശത്തിൽ സംസ്ഥാന ഗീതത്തിന് പ്രത്യേക പരാമർശമില്ലെങ്കിലും ‘തമിഴ് തായ് വാഴ്ത്ത്’ വിഷയത്തിൽ സർക്കാർ പിന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരും അതിന് കീഴിലുള്ള സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ‘തമിഴ് തായ് വാഴ്ത്തി’ന് മുൻഗണന നൽകുന്നതിനാണ് പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്കും പുതിയ പ്രോട്ടോക്കോൾ ബാധകമാകുമെന്നാണ് പ്രതീക്ഷ.
തമിഴ് ഭാഷയുടെ പാരമ്പര്യം, തമിഴ് സംസ്കാരം, നാഗരികത എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരിക്കും പ്രമേയമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
1970ൽ സർക്കാർ ഉത്തരവിലൂടെ ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കുന്നത് ആരംഭിച്ചിരുന്നു. തുടർന്ന് 2021 ഡിസംബർ 12ന് ഇതിന് സംസ്ഥാന ഗീതമെന്ന ഔദ്യോഗിക പദവി നൽകുകയും ചെയ്തു.
സംസ്ഥാന ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് 2026 ജൂലൈ 9ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.
അടുത്തിടെ മനോന്മണീയം സുന്ദരനാർ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംസ്ഥാന ഗീതത്തിന്റെ സ്ഥാനവും ആലാപനക്രമവും സംബന്ധിച്ച് വ്യക്തമായ പ്രോട്ടോക്കോൾ കൊണ്ടുവരാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
