ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ ഉറപ്പ് നല്‍കിയതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അറിയിച്ചു. എന്നാല്‍ വാക്കാലുള്ള ഉറപ്പുകളില്‍ മാത്രം വിശ്വസിക്കില്ലെന്നും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികള്‍ വിലയിരുത്തിയ ശേഷം മാത്രമേ യു.എസ് തുടര്‍നടപടികളിലേക്ക് കടക്കൂ എന്നും ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സമുദ്ര സുരക്ഷയും ചരക്ക് ഗതാഗതവും പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി യു.എസും ഇറാനും തമ്മില്‍ നിലവില്‍ നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പശ്ചിമേഷ്യയെ സംഘര്‍ഷത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയാണ് യു.എസിന്റെ പ്രാഥമിക ലക്ഷ്യമെന്നും മുന്‍പത്തെപ്പോലെ തന്നെ എണ്ണയും വാതകവും തടസ്സമില്ലാതെ വിതരണം ചെയ്യപ്പെടണമെന്നും വാന്‍സ് ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളും ഇതിന് പിന്തുണ നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിലെ ചരക്കിന്റെ മൂല്യത്തിന്റെ അഞ്ചുമുതല്‍ ഏഴുശതമാനംവരെ ട്രാന്‍സിറ്റ് ഫീസായി ഈടാക്കാന്‍ ഇറാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു പദ്ധതി തത്കാലം ഇല്ലെന്നാണ് ഇറാന്‍ പുതിയ ചര്‍ച്ചകളില്‍ അറിയിച്ചിട്ടുള്ളത്. കടലിടുക്കില്‍ നിക്ഷേപിച്ച മൈനുകള്‍ നീക്കം ചെയ്യുന്നതിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിലുമാണ് നിലവില്‍ യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സുരക്ഷിതമായ വാണിജ്യ പാതയൊരുക്കാന്‍ ഇറാനുമായി സമഗ്രമായ കൂടിയാലോചനകള്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
