ന്യൂയോര്‍ക്ക്: മിഷിഗണില്‍ വില്ലനായി സൈക്ലോസ്‌പോറ എന്ന സൂക്ഷ്മജീവി രോഗബാധ. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാദ അണുബാധയായി പടര്‍ന്നുപിടിക്കുന്ന ഈ രോഗാവസ്ഥയില്‍ ഇതിനകം ആയിരത്തോളം പേരാണ് രോഗബാധിതരായത്. നാല്‍പ്പതിലധികം ആളുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയല്‍ സംസ്ഥാനമായ ഒഹായോ ഉള്‍പ്പെടെ മറ്റ് 28 സംസ്ഥാനങ്ങളിലേക്കും രോഗലക്ഷണങ്ങളോടെ ആളുകള്‍ ചികിത്സ തേടുന്നത് ആശങ്കയ്ക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. കഠിനവും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതുമായ വയറിളക്കമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. മലിനമായ കുടിവെള്ളത്തിലൂടെയും കഴുകാതെ ഉപയോഗിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലൂടെയുമാണ് സൈക്ലോസ്‌പോറ പരക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന വേനല്‍ക്കാലങ്ങളില്‍ പെരുകുന്ന ഈ പരാദം മനുഷ്യന്റെ കുടലുകളെയാണ് നേരിട്ട് ആക്രമിക്കുന്നത്.
രോഗബാധയുടെ കൃത്യമായ ഉത്ഭവകേന്ദ്രം കണ്ടെത്താന്‍ ആരോഗ്യ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സാധാരണയായി പാക്കറ്റുകളില്‍ ലഭ്യമാകുന്ന സലാഡ് മിശ്രിതങ്ങള്‍, കൊത്തമല്ലി, തുളസി, മറ്റ് പച്ചിലക്കറികള്‍ എന്നിവയിലൂടെയാകാം പരാദം പടര്‍ന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. രോഗപ്രതിരോധത്തിനായി കടകളില്‍ നിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറികളുടെ പുറം പാളികള്‍ നീക്കം ചെയ്ത് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകാനും പച്ചക്കറികള്‍ വേവിച്ച് മാത്രം ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
