വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് ട്രേഡ് ആന്‍ഡ് മാനുഫാക്ചറിംഗ് പോളിസി പുറത്തുവിട്ട ദി ഗ്രേറ്റ് ട്രാന്‍സ്ഷിപ്മെന്റ് സ്‌കാം എന്ന റിപ്പോര്‍ട്ടിനെതിരെ ചൈനയും യൂറോപ്യന്‍ യൂണിയനും സിംഗപ്പൂരും പ്രതിഷേധം രേഖപ്പെടുത്തി. ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങള്‍ വഴി തിരിച്ചുവിട്ട് അമേരിക്കയിലേക്ക് കടത്തുന്നതിലൂടെ 303 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചെന്നാണ് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
ദേശീയ സുരക്ഷയുടെ പേരില്‍ ചൈനീസ് സംരംഭങ്ങളെ അടിച്ചമര്‍ത്താനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് മുന്നറിയിപ്പ് നല്‍കി. ഇതിനുപുറമെ, യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് അരിയാന പോഡെസ്റ്റ, തങ്ങളുടെ നിയന്ത്രണ അധികാരങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമല്ലെന്ന് വ്യക്തമാക്കി. തങ്ങള്‍ വ്യാപാര നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായി മറ്റ് രാജ്യങ്ങളുടെ നിയമങ്ങള്‍ ലംഘിക്കാന്‍ സിംഗപ്പൂരിന്റെ പേര് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും സിംഗപ്പൂര്‍ വാണിജ്യ വ്യവസായ മന്ത്രാലയവും അറിയിച്ചു.
ചരക്കുകള്‍ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് നേരിട്ടല്ലാതെ ഇടനിലക്കാരായ രാജ്യങ്ങളിലൂടെ എത്തിക്കുന്ന പ്രക്രിയയാണ് ട്രാന്‍സ്ഷിപ്മെന്റ്. ഇത്തരം ഇടത്താവളങ്ങളില്‍ വെച്ച് ഉല്‍പ്പന്നങ്ങളുടെ ഉറവിടം (Country of origin) വ്യാജമായി മാറ്റി കാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നു എന്നാണ് അമേരിക്ക ആരോപിക്കുന്നത്. കസ്റ്റംസ് നിയമവിരുദ്ധമായ ഇത്തരം ട്രാന്‍സ്ഷിപ്മെന്റ് കാരണം 4,50,000 തൊഴിലുകള്‍ നഷ്ടപ്പെട്ടതായും അമേരിക്കന്‍ ജിഡിപിയില്‍ വലിയ ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ റിപ്പോര്‍ട്ടില്‍ ചൈനയുമായി ബന്ധപ്പെട്ട ട്രാന്‍സ്ഷിപ്മെന്റ് ശൃംഖലയില്‍ പങ്കാളികളാണെന്ന് ആരോപിച്ച് 40 സാമ്പത്തിക ശക്തികളെ മൂന്ന് തട്ടുകളിലായി അമേരിക്ക തരംതിരിച്ചിട്ടുണ്ട്. ഇന്ത്യ, കാനഡ, ജപ്പാന്‍, തെക്കന്‍ കൊറിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഒന്നാം ടയറിലും ബ്രസീല്‍, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയവ രണ്ടാം ടയറിലും സിംഗപ്പൂര്‍, ഫിലിപ്പീന്‍സ്, അര്‍ജന്റീന തുടങ്ങിയവ മൂന്നാം ടയറിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
നിലവില്‍ വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ഈ രാജ്യങ്ങള്‍ക്കെതിരെ നേരിട്ടുള്ള നടപടികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കൃത്രിമത്വം കണ്ടെത്താനായി എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ പരിശോധനാ സംവിധാനം അതിര്‍ത്തികളില്‍ നടപ്പിലാക്കാന്‍ അമേരിക്ക ലക്ഷ്യമിടുന്നു. തങ്ങളുടെ പേര് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നിയമപരമായ നടപടികള്‍ ഇല്ലെങ്കില്‍പ്പോലും രാജ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ നയതന്ത്ര സമ്മര്‍ദ്ദമായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
