യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി, എപ്സ്റ്റീൻ കേസിലെ ഫയലുകൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് വ്യക്തമാക്കവേ നീതിന്യായവകുപ്പിനെ ശക്തമായി പ്രതിരോധിക്കുകയും, മറ്റ് വിഷയങ്ങളിൽ കടുത്ത ചോദ്യങ്ങൾ നേരിടുകയും ചെയ്തു. ബുധനാഴ്ച ഹൗസ് ജുഡീഷ്യറി കമ്മിറ്റിയിൽ നടന്ന നാല് മണിക്കൂർ നീണ്ട വിചാരണ ചില ഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ വാക്കേറ്റമായി മാറി. ഒരു ഘട്ടത്തിൽ ബോണ്ടി ഒരു ഡെമോക്രാറ്റിനെ “പരാജയപ്പെട്ട വ്യക്തി” എന്ന് വിളിക്കുകയും, മറ്റൊരു വാദത്തിനിടെ ഒരു നിയമനിർമ്മാതാവ് പ്രതിഷേധിച്ച് പുറത്തേക്ക് പോകുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
ഈ വർഷം തുടക്കത്തിൽ ജെഫ്രി എപ്സ്റ്റീനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ ന്യായവകുപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് വിചാരണ നടന്നത്. ചില ഇരകൾ ബോണ്ടിയുടെ പിന്നിൽ ഇരുന്നുകൊണ്ടാണ് നടപടികൾ നിരീക്ഷിച്ചത്.
ആരംഭ പ്രസംഗത്തിൽ ബോണ്ടി എപ്സ്റ്റീനെ “ഒരു ഭീകരൻ” എന്ന് വിശേഷിപ്പിച്ച് ഇരകളോട് ക്ഷമാപണം നടത്തി. എന്നാൽ തുടർന്ന് നിയമനിർമ്മാതാക്കൾ ഫയലുകൾ പുറത്തുവിടുമ്പോൾ ഇരകളുടെ പേരുകൾ ശരിയായി മറച്ചുവെച്ചില്ലെന്നാരോപിച്ച് കടുത്ത വിമർശനം ഉന്നയിച്ചു.
ചില കേസുകളിൽ സംരക്ഷിച്ചിരുന്ന ഇരകളുടെ സ്വകാര്യ ചിത്രങ്ങൾ പോലും പുറത്തുപോയി എന്ന് ഡെമോക്രാറ്റിക് പ്രതിനിധി പ്രമില ജയപാൽ പറഞ്ഞു. ഇരകളുമായി ന്യായവകുപ്പ് കൂടിക്കാഴ്ച നടത്തിയില്ലെന്നും അവർ ആരോപിച്ചു. ബോണ്ടി ഈ വിമർശനങ്ങളെ “നാടകീയ പ്രകടനം” എന്ന് വിശേഷിപ്പിച്ചു. നിയമപരമായ സമയപരിധിക്കുള്ളിൽ ഇരകളെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും തെറ്റായി പുറത്തുപോയ വിവരങ്ങൾ ഉടൻ തിരുത്തിയെന്നും അവർ പറഞ്ഞു.
ഫയലുകളിൽ ചില പേരുകൾ മറച്ചുവെച്ചതിനെതിരെ റിപ്പബ്ലിക്കൻ അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. സംരക്ഷണം ആവശ്യമില്ലാത്ത പേരുകളും നീക്കിയെന്നാരോപിച്ചു. റിപ്പബ്ലിക്കൻ അംഗം തോമസ് മാസ്സി, ഇതിന് ഉത്തരവാദികൾ ആരാണെന്നും നടപടിയുണ്ടാകുമോയെന്നും ചോദിച്ചു. ഇത് “വാട്ടർഗേറ്റ് വിവാദത്തേക്കാൾ വലിയ കാര്യമാണെന്ന്” അദ്ദേഹം അഭിപ്രായപ്പെട്ടു.
ബില്യണെയർ ലെസ് വെക്സ്നറിന്റെ പേര് ആദ്യം മറച്ചതെന്തെന്ന് ചോദിച്ചപ്പോൾ ബോണ്ടി അത് “രാഷ്ട്രീയ നാടകം” എന്ന് വിശേഷിപ്പിച്ചു. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, വെക്സ്നറുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ തെളിവുകളില്ലെന്ന് പറഞ്ഞു.
ഡെമോക്രാറ്റിക് അംഗം ടെഡ് ലിയു, എപ്സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ട ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്സറിനെക്കുറിച്ച് ചോദിച്ചു. ഒരു ചിത്രം പ്രദർശിപ്പിച്ചെങ്കിലും അതിന്റെ പശ്ചാത്തലം വ്യക്തമല്ലെന്നും കുറ്റകൃത്യം സൂചിപ്പിക്കുന്ന തെളിവില്ലെന്നും വ്യക്തമാക്കി.
എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദിച്ചപ്പോൾ, മുൻ അറ്റോർണി ജനറലിനോട് ചോദിക്കണമെന്ന് ബോണ്ടി മറുപടി നൽകി. മുൻ ഭരണകൂടം വിഷയത്തിൽ വീഴ്ച വരുത്തിയെന്നായിരുന്നു ലിയുവിന്റെ പ്രതികരണം.
വാദത്തിനിടെ മിനിയാപൊളിസിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാർ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവവും ചർച്ചയായി. ഇത് അന്വേഷിക്കാത്തത് തെറ്റാണെന്ന് ഡെമോക്രാറ്റിക് അംഗം സ്റ്റീവ് കോഹൻ ആരോപിച്ചു.
എന്നാൽ ബോണ്ടി ഫെഡറൽ സർക്കാരിന്റെ നടപടികളെ പ്രതിരോധിച്ചു. നിയമപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടലുകളാണ് സംഘർഷം വർധിപ്പിച്ചതെന്ന് അവർ പറഞ്ഞു. കമ്മിറ്റിഅധ്യക്ഷൻ ജിം ജോർഡൻ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ അംഗങ്ങൾ ബോണ്ടിയെ പിന്തുണച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
