ന്യൂയോര്‍ക്ക്: യുഎസിന് ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. അടുത്ത മാസം മുതല്‍ 26 ബില്യണ്‍ യൂറോ (28.33 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിര്‍ തീരുവ ചുമത്തുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്കമാക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയ യുഎസ് തീരുമാനം ഇന്ന് പ്രാബല്യത്തില്‍ വന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ മറുപടിയുമായി എത്തിയത്.
ഏപ്രില്‍ ഒന്ന് മുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് പുനരാരംഭിക്കുമെന്നും ഏപ്രില്‍ പകുതിയോടെ പുതിയ നടപടികള്‍ കൈക്കൊള്ളുമെന്നും കമ്മീഷന്‍ അറിയിച്ചു. അതേസമയം യുഎസുമായി ചര്‍ച്ച ചെയ്യാനും ഇപ്പോഴത്തെ പ്രതിസന്ധിച്ച് പരിഹാരം കാണാനും യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് യുഎസ് നടപടിക്ക് മറുപടി നല്‍കുക. ഏപ്രില്‍ ഒന്ന് മുതല്‍ പകരം തീരുവ തുമത്തും. ഏപ്രില്‍ 13 മുതല്‍ പൂര്‍ണമായ തീരുമാനം കൈക്കൊള്ളും. ആരോഗ്യകരമായൊരു ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണ്. യുഎസുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രേഡ് കമ്മീഷണര്‍ മാരോസ് സെഫ്കോവിച്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ വ്യക്തമാക്കി.
2018 ല്‍ ആദ്യമായി യുഎസ് പ്രസിന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ യൂറോപ്യന്‍ സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് നിര്‍മിത വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും താരിഫ് ഏര്‍പ്പെടുത്തി തിരിച്ചടിച്ചിരുന്നു.
നേരത്തേ കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് യുഎസ് ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം തീരുവയും ചൈനയ്ക്ക് മേല്‍ 20 ശതമാനം ഇറക്കുമതി തീരുവയുമാണ് യുഎസ് ചുമത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്