മിസിസിപ്പി: ഹോണ്‍ ഐലന്‍ഡില്‍ കാണാതായ 18 വയസ്സുകാരനായുള്ള തിരച്ചിലിനിടയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇതേത്തുടര്‍ന്ന് യുവാവിനായുള്ള തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നോളന്‍ വെല്‍സ് എന്ന 18 കാരനായ യുവാവിനെ കണ്ടെത്താനായി തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഹോണ്‍ ഐലന്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്നും മൃതദേഹം കണ്ടെടുത്തത്.
ഇക്കാര്യം യുണൈറ്റഡ് കാജുന്‍ നേവി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും കണ്ടെത്തിയ മൃതദേഹം കാണാതായ നോളന്റേത് തന്നെയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ജൂലൈ 4 ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയാണ് നോളന്‍ സേവ്യര്‍ വെല്‍സിനെ കാണാതാകുന്നത്. തുടര്‍ന്ന് ജാക്‌സണ്‍ കൗണ്ടി ഷെരീഫ് ഓഫീസിന്റെ നേതൃത്വത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കരയിലും കടലിലും വന്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.
മനുഷ്യവാസമില്ലാത്ത ഈ വന്യജീവി സംരക്ഷണ മേഖലയില്‍ ബോട്ടുകളും വിമാനങ്ങളും ഉപയോഗിച്ചും കാല്‍നടയായുമാണ് തിരച്ചില്‍ സംഘം പരിശോധന നടത്തിയത്. മിസിസിപ്പി തീരത്തുനിന്നും ഏകദേശം 10 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഹോണ്‍ ഐലന്‍ഡിലേക്ക് സ്വകാര്യ ബോട്ടുകള്‍ വഴി മാത്രമേ പ്രവേശനമുള്ളൂ. നോനോ എന്ന് വിളിക്കുന്ന നോളന്‍ വെല്‍സിനെ ജൂലൈ 4 ന് വൈകുന്നേരം 4:30 നാണ് ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് അവസാനമായി മറ്റുള്ളവര്‍ കാണുന്നത്.
ആറ് അടി 1 ഇഞ്ച് നീളമുള്ള നോളന്‍ കാണാതാകുന്ന സമയത്ത് നീല സ്വിം ട്രങ്ക്സും സണ്‍ഗ്ലാസും മാത്രമാണ് ധരിച്ചിരുന്നത്. നോളന്റെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും സാധിച്ചിട്ടില്ലെന്ന് മാതാവ് ക്രിസ്റ്റിന്‍ വോണ്‍സ്ലി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. മകന്‍ എപ്പോഴാണ് ദ്വീപ് വിട്ടതെന്നോ ആരുടെ കൂടെയായിരുന്നു എന്നതിനെക്കുറിച്ചോ വ്യക്തമായ വിവരമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
