റിങ്കു സിംഗിന്റെ സെഞ്ചുറി കരുത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ ഛണ്ഡിഗഡിനെതിരെ ഉത്തർപ്രദേശിന് 227 റൺസിന്റെ കൂറ്റൻ ജയം.
രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഉത്തർ പ്രദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 367 റൺസാണ് നേടിയത്. ആര്യൻ ജുയാൽ (118 പന്തിൽ 134), റിങ്കു സിംഗ് (60 പന്തിൽ 106) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഉത്തർ പ്രദേശിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഛണ്ഡിഗഡ് 29.3 ഓവറിൽ 140ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സീഷൻ അൻസാരിയാണ് ഛണ്ഡിഗഡിനെ തകർത്തത്.
32 റൺസ് നേടിയ ഛണ്ഡിഗഡ് ക്യാപ്ടൻ മനൻ വൊഹ്‌റയാണ് ചണ്ഡിഗഡിന്റെ ടോപ് സ്‌കോറർ. തരൺപ്രീത് സിംഗ് (24), സന്യം സൈനി (18), അങ്കിത് കൗഷിക് (16), തുഷാർ ജോഷി (11), അർജുൻ അസാദ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. അൻസാരിക്ക് പുറമെ വിപ്രജ് നിഗം രണ്ട് വിക്കറ്റ് വീഴ്ത്തി. കാർത്തിക് ത്യാഗി, വൈഭവ് ചൗധരി, പ്രശാന്ത് വീർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
നേരത്തെ, ഉത്തർ പ്രദേശിന് തുടക്കത്തിൽ തന്നെ അഭിഷേക് ഗോസാമിയുടെ (1) വിക്കറ്റ് നഷ്ടമായി. തുടർന്ന് ജുയൽ - ധ്രുവ് ജുറൽ (67) സഖ്യം 96 റൺസ് കൂട്ടിചേർത്തു. എന്നാൽ 18 -ാം ഓവറിൽ ജുറൽ മടങ്ങി. തുടർന്നെത്തിയ സമീർ റിസ്വി 32 റൺസുമായി മടങ്ങി. 71 റൺസാണ് റിസ്വി -ജുയൽ സഖ്യം ചേർത്തത്. പിന്നീട് ജുയൽ - റിങ്കു സഖ്യം 134 റൺസും ടോട്ടലിനൊപ്പം ചേർത്തു. 45 -ാം ഓവറിൽ ജുയൽ പുറത്തായി. 118 പന്തുകൾ നേരിട്ട താരം എട്ട് സിക്‌സും ഏഴ് ഫോറും നേടി. തുടർന്നെത്തിയ പ്രശാന്ത് വീർ റിങ്കുവിനൊപ്പം പുറത്താവാതെ നിന്നു. 60 പന്തുകളിൽ നിന്നാണ് റിങ്കു 106 റൺസ് നേടിയത്. നാല് സിക്‌സും 11 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിംഗ്‌സ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
