ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ താരങ്ങളിലൊരാളായിട്ടും ഇന്ത്യൻ ടീമിൽ കാര്യമായി അവസരം ലഭിക്കാതിരുന്ന ഗുജറാത്ത് മുൻ നായകൻ പ്രിയങ്ക് പഞ്ചാൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
മുൻ ഇന്ത്യ എ ക്യാപ്ടൻ കൂടിയായിരുന്നു 35കാരനായ പ്രിയങ്ക് പഞ്ചാൽ.
127 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 45.18 ശരാശരിയിൽ 29 സെഞ്ചുറികളും 34 അർധസെഞ്ചുറികളും അടക്കം 8856 റൺസ് നേടിയിട്ടുള്ള പഞ്ചാൽ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന താരങ്ങളിലൊരാളാണ്. വലം കൈയൻ ബാറ്ററായ പഞ്ചാൽ 97 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ചുറികളും 21 അർധസെഞ്ചുറികളം അടക്കം 40.80 ശരാശരിയിൽ 3672 റൺസും 59 ടി20 മത്സരങ്ങളിൽ ഒമ്പത് അർധസെഞ്ചുറി അടക്കം 28.71 ശരാശരിയിൽ 1522 റൺസും നേടിയിട്ടുണ്ട്.
ഇന്ത്യ എക്കായും കളിച്ച പ്രിയങ്ക് പഞ്ചാൽ ആഭ്യന്തര ക്രിക്കറ്റിൽ 17 സീസണുകളിൽ ഗുജറാത്തിനായി കളിച്ചു. 2016-17 സീസണിൽ ഗുജറാത്ത് രഞ്ജി ട്രോഫി കിരീടം നേടിയപ്പോൾ ട്രിപ്പിൾ സെഞ്ചുറി(314*) അടക്കം 1310 റൺസടിച്ച പഞ്ചാൽ തിളങ്ങിയെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയെത്തിയില്ല. 2015 -16ൽ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി നേടിയ ഗുജറാത്ത് ടീമിലും 2012-13, 2013-14 ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ ഗുജറാത്ത് ടീമിലും പഞ്ചാൽ നിർണായക പ്രകടനം പുറത്തെടുത്തിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിനെതിരെ സെഞ്ചുറി നേടിയ (148) മത്സരമാണ് പ്രിയങ്കിന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം. ആ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്‌സിൽ 457 റൺസടിച്ചപ്പോൾ ഗുജറാത്ത് 455 റൺസിന് പുറത്തായി. രണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തിൽ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്