വരാനിരിക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ പരിശീലകന് കീഴിലിറങ്ങും. നിലവിലെ ഹെഡ് കോച്ച് ഗൗതം ഗംഭീറും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫും പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. ഗംഭീറിന് പകരം വി.വി.എസ് ലക്ഷ്മണായിരിക്കും സിംബാബ്‌വെയിൽ ടീമിനെ പരിശീലിപ്പിക്കുക. ഗംഭീർ ഹെഡ് കോച്ചായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ലക്ഷ്മൺ ദേശീയ ടീമിന്റെ പരിശീലകന്റെ റോളിലേക്ക് തിരിച്ചെത്തുന്നത്.
മുൻപ് രാഹുൽ ദ്രാവിഡ് പരിശീലകനായിരുന്ന കാലയളവിലും പലപ്പോഴായി ലക്ഷ്മൺ താൽക്കാലിക പരിശീലകനായി ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2024 ജൂലൈയിൽ ഹെഡ് കോച്ചായി ചുമതലയേറ്റ ശേഷം കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇന്ത്യൻ ടീമിനൊപ്പം നിരന്തരം യാത്രയിലായിരുന്ന ഗംഭീർ വിട്ടുനിൽക്കുന്ന ആദ്യ പരമ്പര കൂടിയാണിത്.
മുൻപ് താൽക്കാലിക പരിശീലകനായി പ്രവർത്തിച്ച സമയത്ത് വിവിധ ക്യാപ്ടന്മാർക്ക് കീഴിൽ പ്രവർത്തിച്ച പരിചയം ലക്ഷ്മണിനുണ്ട്. എന്നാൽ സിംബാബ്‌വെയിൽ ആദ്യമായി ശ്രേയസ് അയ്യർക്ക് കീഴിലായിരിക്കും അദ്ദേഹം പ്രവർത്തിക്കുക.
സെലക്ടർമാർ സൂര്യകുമാർ യാദവിനെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് നീക്കുകയും ദേശീയ ടീമിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തതോടെയാണ് ശ്രേയസ് അയ്യർ ഇന്ത്യയുടെ പുതിയ ട്വന്റി20 ക്യാപ്ടനാകുന്നത്. അയർലൻഡിനെതിരായ പരമ്പരയിലായിരുന്നു അയ്യരുടെ ക്യാപ്ടൻസി അരങ്ങേറ്റം. എന്നാൽ ആ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും പതറിയ ഇന്ത്യയെ ആതിഥേയരായ അയർലൻഡ് വൈറ്റ്‌വാഷ് ചെയ്യുകയായിരുന്നു. തുടർന്ന് ഇംഗ്ലണ്ടിലും ഇന്ത്യയുടെ മോശം പ്രകടനം തുടരുകയും അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പര 0-4 ന് തോൽക്കുകയും ചെയ്തു. മഴ മൂലം പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു.
തുടർച്ചയായ ആറ് മത്സരങ്ങളിലെ തോൽവിക്ക് വിരാമമിടുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ കോച്ച് ലക്ഷ്മണിന് മുന്നിലുള്ളത്. രണ്ട് തവണ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കിയ മുൻ ചാമ്പ്യൻമാർക്ക് അവസാന ഐ.സി.സി ടൂർണമെന്റിന് ശേഷം ഒരു മത്സരം പോലും ജയിക്കാൻ സാധിച്ചിട്ടില്ലെന്നത് ആരാധകരെയും നിരാശരാക്കുന്നുണ്ട്.
ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസിന്റെ തലവനായി പ്രവർത്തിച്ചിരുന്നതിനാൽ, മുൻപ് രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ ഹെഡ് കോച്ചാകാൻ ലക്ഷ്മണിന്റെ പേരായിരുന്നു പ്രധാനമായും ഉയർന്നുകേട്ടിരുന്നത്. എന്നാൽ ദേശീയ ടീമിന്റെ സ്ഥിരം പരിശീലകനാകേണ്ടതില്ലെന്ന് തീരുമാനിച്ച അദ്ദേഹം അന്നത്തെ നാഷണൽ ക്രിക്കറ്റ് അക്കാദമി നിലവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്‌സലൻസിൽ തന്നെ തുടരുകയായിരുന്നു.
2021ൽ ഇന്ത്യയുടെ ഹെഡ് കോച്ചാകാൻ ലക്ഷ്മൺ ആഗ്രഹിച്ചിരുന്നുവെങ്കിലും, മുൻ ഇന്ത്യൻ ക്യാപ്ടൻ കൂടിയായ രാഹുൽ ദ്രാവിഡ് അതിനകം തന്നെ അക്കാദമിയുടെ മേധാവിയായി പ്രവർത്തിച്ചിരുന്നതിനാൽ ബി.സി.സി.ഐ ദ്രാവിഡിന് മുൻഗണന നൽകുകയായിരുന്നു. 2021 നവംബർ മുതൽ 2024 ജൂൺ വരെയാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിച്ചത്. നിലവിൽ അദ്ദേഹം ഒരു ഐ.പി.എൽ ടീമുമായും സഹകരിക്കുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
