ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസ് ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുടെ നായകസ്ഥാനത്തെ ഭാവി അനിശ്ചിതത്വത്തിൽ. രാജസ്ഥാൻ റോയൽസിനെതിരായ അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് കോച്ച് കീറോൺ പൊള്ളാർഡ് ടീമിന്റെ തകർച്ചയെക്കുറിച്ചും ഹാർദിക്കിന്റെ നായകത്വത്തെക്കുറിച്ചും തുറന്നടിച്ചത്.
വ്യക്തിയെന്ന നിലയിൽ ഹാർദിക് ആഗ്രഹിച്ച രീതിയിലോ മാനേജ്‌മെന്റ് പ്രതീക്ഷിച്ച തലത്തിലോ ഈ സീസൺ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് പൊള്ളാർഡ് തുറന്നുസമ്മതിച്ചു. ഫ്രാഞ്ചൈസിയെ മികച്ച രീതിയിൽ നയിക്കാനും തിളങ്ങാനും ആവശ്യമായ എല്ലാ സാഹചര്യങ്ങളും പരമാവധി പിന്തുണയും ടീം മാനേജ്‌മെന്റ് ഹാർദിക്കിന് നൽകിയിരുന്നതായും, എല്ലാ അടവുകളും പയറ്റി നോക്കിയിട്ടും വിചാരിച്ച ഫലം കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാപ്ടനെന്ന നിലയിൽ മാത്രമല്ല, ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാനാകാതെ ഒരു കളിക്കാരനെന്ന നിലയിലും ഹാർദിക് ഈ സീസണിൽ വലിയ നിരാശയാണ് സമ്മാനിച്ചത്.
തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഒരാളുടെ മേൽ മാത്രം കെട്ടിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത് ടീമിന്റെ കൂട്ടായ പരാജയമാണെന്നും പൊള്ളാർഡ് കൂട്ടിച്ചേർത്തു. പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വരും മാസങ്ങളിൽ ശക്തമായി തിരിച്ചുവരാനാണ് മുംബൈ ഇന്ത്യൻസ് ഇനി ശ്രമിക്കുക. സീനിയർ കളിക്കാരെ ഒഴിവാക്കി ടീമിൽ വലിയ അഴിച്ചുപണി നടത്തുമോ എന്ന ചോദ്യത്തിന്, ഇപ്പോഴത്തെ സാഹചര്യത്തിൽ വൈകാരികമായ തീരുമാനങ്ങൾ എടുക്കുന്നത് തികച്ചും നിരുത്തരവാദപരമായിരിക്കുമെന്നും എല്ലാവർക്കും കൃത്യമായ വിശ്രമം നൽകിയ ശേഷം കാര്യങ്ങൾ വിലയിരുത്തി മാത്രമേ അടുത്ത സീസണായുള്ള മാറ്റങ്ങൾ തീരുമാനിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അവസാന മത്സരത്തിൽ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചത് വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് കൂടി കണക്കിലെടുത്താണെന്നും, ഇന്ത്യൻ ക്രിക്കറ്റിന്റെ വിലപ്പെട്ട സ്വത്തായ ബുമ്രയെ സംരക്ഷിക്കുക എന്നത് ബുദ്ധിപരമായ തീരുമാനമായിരുന്നെന്നും പൊള്ളാർഡ് വിശദീകരിച്ചു. മുൻ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്ന അഞ്ചുതവണത്തെ ചാമ്പ്യന്മാരായ മുംബൈക്ക്, ഈ സീസണിൽ കളിച്ച ക്രിക്കറ്റിന്റെ നിലവാരത്തിനനുസരിച്ചുള്ള സ്ഥാനം മാത്രമാണ് ഒടുവിൽ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
