സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ഇന്നു നടന്ന ഡി ഗ്രൂപ്പിലെ നിർണായക മൽസരത്തിൽ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചാൽ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനൽ ഉറപ്പിക്കാമായിരുന്നു. എന്നാൽ 88-ാം മിനിറ്റിലെ സെൽഫ് ഗോളിൽ മുംബൈ സിറ്റിയോട് തോൽവി വഴങ്ങുകയായിരുന്നു.
മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ തന്നെ തിയാഗോ ആൽവേസിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോളിനരികിലെത്തി. ആദ്യ പകുതിയുടെ അവസാനം സന്ദീപ് സിങ് രണ്ടാം മഞ്ഞകാർഡും വാങ്ങി ചുവപ്പു കാർഡ് കണ്ടതോടെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഇതോടെ മൽസരത്തിന്റെ രണ്ടാം പകുതിയിൽ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. എന്നിട്ടും ഗോൾ വഴങ്ങാതെ സമനില സ്വന്തമാക്കുന്നതിന് അടുത്തു വരെ ബ്ലാസ്റ്റേഴ്‌സെത്തി. പക്ഷെ 88-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളിൽ നടന്ന കൂട്ടപൊരിച്ചിലിനൊടുവിൽ ജോർജ് പെരേര ഡയസ് ഉയർത്തി നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ ഫ്രെഡ്ഡിയുടെ ശരീരത്തിൽ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് സെൽഫ് ഗോളിനു കാരണമായി.
സൂപ്പർ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ടു മൽസരങ്ങളിൽ രാജസ്ഥാൻ യുനൈറ്റഡിനെയും സ്‌പോർട്ടിങ് ഡൽഹിയെയും ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചിരുന്നു. ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേർക്കുനേർ ഫലം നോക്കിയാണ് മുംബൈ സിറ്റി സെമി ബെർത്ത് ഉറപ്പിച്ചതും ബ്ലാസ്റ്റേഴ്‌സ് പുറത്തായതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
