പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഷമിയെ പുറത്തു നിർത്താനുള്ള കാരണങ്ങളൊന്നും കാണുന്നില്ലെന്നും രഞ്ജിയിൽ ദീർഘ സ്‌പെല്ലുകൾ എറിഞ്ഞും വിക്കറ്റുകൾ എറിഞ്ഞിട്ടും ഷമി കായികക്ഷമതയും ഫോമും തെളിയിച്ചതാണെന്നും ഗാംഗുലി കൊൽക്കത്തയിൽ ഒരു സ്വകാര്യ ചടങ്ങിൽ പറഞ്ഞു.
'ഷമി അസാമാന്യ ബൗളറാണെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ രണ്ടോ മൂന്നോ രഞ്ജി മത്സരങ്ങളിൽ ബംഗാളിനെ സ്വന്തം നിലക്ക് ജയിപ്പിക്കാൻ ഷമിക്കായി. സെലക്ടർമാർ ഇത് കാണുന്നുണ്ടാവുമെന്ന് ഉറപ്പാണ്. ഷമിയും സെലക്ടർമാരും തമ്മിൽ ആശയവിനിമയം നടത്തിയിട്ടുണ്ടാവുമെന്നും കരുതുന്നു. പക്ഷെ അക്കാര്യം എനിക്കുറപ്പില്ല, പക്ഷെ ഫോമും ഫിറ്റ്‌നെസും നോക്കിയാൽ ഷമിയെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിൽ നിന്ന് പുറത്തുനിർത്താനുള്ള കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല. കാരണം, അവൻ അത്രമാത്രം പ്രതിഭാധനനാണ് ' ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്നും വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്നും ഷമിയെ സെലക്ടർമാർ അവഗണിച്ചിരുന്നു. ഷമിക്ക് ഫിറ്റ്‌നെസില്ലെന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാർക്കർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ബംഗാളിനായി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ഷമി ആദ്യ രണ്ട് മത്സരങ്ങളിൽ 15 വിക്കറ്റെടുക്കകയും ദീർഘ സ്‌പെല്ലുകളെറിഞ്ഞ് ഫിറ്റ്‌നെസ് തെളിയിക്കുകയും ചെയ്തു. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്റെ പേരിൽ സെലക്ടർമാർക്കെതിരെ ഷമി രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
തനിക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളില്ലെന്നും തന്റെ കായികക്ഷമതയെക്കുറിച്ച് സെലക്ടർമാരാരും അന്വേഷിച്ചിട്ടില്ലെന്നും അങ്ങോട്ട് വിളിച്ച് അറിയിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷമി പറഞ്ഞിരുന്നു. അഗാർക്കർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെയെന്നും താൻ ഫിറ്റാണോ എന്ന് ഈ മത്സരം കണ്ട മാധ്യമപ്രവർത്തകർക്കെല്ലാം ബോധ്യമായല്ലോയെന്നും ഷമി ജാർഖണ്ഡിനെതിരായ മത്സരശേഷം പറഞ്ഞിരുന്നു. ബംഗാളിനായി ആദ്യ മൂന്ന് രഞ്ജി മത്സരങ്ങളിലും കളിച്ച ഷമി നാലാം മത്സരത്തിൽ വിശ്രമമെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
