ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടൂർണമെന്റിന് ബി.സി.സി.ഐ ബി ടീമിനെയാകും അയക്കുക എന്ന് റിപ്പോർട്ട്. ജപ്പാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ടീമിന് ഏർപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങളിൽ ബി.സി.സി.ഐ കടുത്ത അതൃപ്തിയിലാണ്. മികച്ച സൗകര്യങ്ങളില്ലാത്ത സ്ഥലത്തേക്ക് ഇന്ത്യയുടെ മുൻനിര ടീം പോകേണ്ടതില്ല എന്നാണ് ബി.സി.സി.ഐയുടെ നിലപാടെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സെപ്തംബർ 19ന് ജപ്പാനിലെ ഐചിനഗോയ നഗരത്തിലാണ് ഏഷ്യൻ ഗെയിംസിന് തുടക്കം കുറിക്കുന്നത്. ക്രിക്കറ്റ് ടൂർണമെന്റ് സെപ്തംബർ 24 മുതൽ ഒക്ടോബർ മൂന്ന് വരെ. വനിതാ ക്രിക്കറ്റ് സെപ്തംബർ 17 മുതൽ 22 വരെയും നടക്കും.
ബി.സി.സി.ഐയും എ.സി.സിയും ജപ്പാനിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ പരിമിതമാണെന്ന് വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി ഒരു നിരീക്ഷണ സംഘത്തെ ജപ്പാനിലേക്ക് അയക്കും. ചിലപ്പോൾ ബി ടീമിനെയാകും അയക്കുക. ബി.സി.സി.ഐയിലെ ഒരു സ്രോതസ് പറഞ്ഞതായുള്ള എ.എൻ.ഐ റിപ്പോർട്ട് തള്ളി ബി.സി.സി.ഐ തങ്ങളുടെ മികച്ച ടീമിനെ തന്നയാകും അയയ്ക്കുക എന്ന് വ്യക്തമാക്കി.
'ഡ്രസിംഗ് റൂമുകൾ ടെന്റുകളായാണ് ഒരുക്കിയിട്ടുള്ളത്, അവിടെ നിന്ന് 500 മീറ്റർ അകലെയാണ് വാഷ്‌റൂമുകൾ ഉള്ളത്. ഇത് കളിക്കാർക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്ന കാര്യം എ.സി.സി യോഗത്തിനിടെ ഞങ്ങൾ ജപ്പാൻ ഒളിമ്പിക്‌സ് അധികൃതരെ അറിയിച്ചിരുന്നു. കൂടാതെ ഹോട്ടൽ മുറികൾ വരെ ചെറുതാണെന്നതും പോരായ്മയായി അനുഭവപ്പെട്ടു' ബി.സി.സി.ഐ സ്രോതസ് പറഞ്ഞു.
2023 ൽ ചൈനയിലെ ഹാങ്ഷുവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം സ്വർണ മെഡൽ നേടിയിരുന്നു. ഫൈനൽ മഴ മൂലം ഉപേക്ഷിച്ചപ്പോൾ അഫ്ഗാനിസ്ഥാനേക്കാൾ സീഡിംഗ് ഉള്ള ടീം എന്ന നിലക്ക് ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ ശക്തമായ നിരയെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ എന്നിവരും പ്രധാന പേസർമാരായ ജസ്പ്രീത് ബുമ്‌റ, അർഷ്ദീപ് സിംഗ് എന്നിവരും ടീമിലുണ്ട്. വനിതാ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
