ഒരുപിടി മലയാള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയില്‍ നിന്നുണ്ടായ ചില അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് അദ്ദേഹം. നടൻ ബിജുമേനോൻ നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അഷ്‌റഫ്. ആ സംഭവം ആലപ്പി അഷ്റഫ് പങ്കുവെയ്ക്കുന്നത് ഇങ്ങനെയാണ്
'ബിജുമേനോൻ ഒരു പാവമാണ്. ഒരു ശുദ്ധനാണ്. ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല. അഭിനയവും കുടുംബവും നോക്കി ജീവിക്കുന്നയാളാണ്. താരം കുതിച്ചുയർന്നുവരുന്ന കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അദ്ദേഹമന്ന് വിവാഹം കഴിച്ചിട്ടില്ല. ജനങ്ങള്‍ക്കെല്ലാം അയാളെ ഇഷ്ടമാണ്. ഒരിക്കല്‍ തിരുവനന്തപുരത്ത് ബിജുമേനോൻ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. ആ വേദിയില്‍ ഒരു വനിതാ എംഎല്‍എയും ഉണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോള്‍ എംഎല്‍എ ബിജുമേനോന്റെ അടുത്ത് ചെന്ന് പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ അവർ ബിജുമേനോന്റെ നമ്ബർ വാങ്ങിച്ചു. ഭരണത്തിലിരിക്കുന്ന ഒരു ശക്തയായ നേതാവായിരുന്നു അവർ അപ്പോള്‍.
തൊട്ടടുത്ത ദിവസം അവർ ബിജുമേനോനെ വിളിച്ചു. അങ്ങനെ കുറേനാള്‍ അവർ അയാളെ വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചിരുന്നു. ആ വിളി പീന്നീട് രാത്രി സമയങ്ങളിലേക്ക് മാറി. ഇങ്ങനെ വിളിക്കുന്നതില്‍ ബിജുവിന് ചില പേടിയും സംശയങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവർ ബിജുവിന്റെ ഷർട്ടിന്റെ സൈസ് ചോദിച്ചു. എന്നിട്ട് കുറച്ച് ഷർട്ടുകള്‍ വാങ്ങി മറ്റൊരാളുടെ കൈയില്‍ കൊടുത്തുവിട്ടു. അങ്ങനെ ബിജുമേനോനോട് അവർക്ക് ഭ്രാന്തമായ പ്രണയമായി.
ആ സമയത്താണ് ബിജുമേനോനും സുഹൃത്തുക്കളും സിലോണില്‍ ക്രിക്കറ്റ് കളി കാണാൻ പോകുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പോയി കഴിഞ്ഞാല്‍ ഏകദേശം ഒമ്ബത് ദിവസങ്ങള്‍ കഴിഞ്ഞേ അവർ തിരികെയെത്തുളളൂ. ഈ വിവരം ബിജുമേനോൻ സൗഹൃദ സംഭാഷണത്തിനിടയില്‍ എംഎല്‍എയോട് പറഞ്ഞു. പോകണ്ടന്നായിരുന്നു എംഎല്‍എയുടെ മറുപടി. ബിജുമേനോൻ പോകുമെന്ന നിലപാടിലുറച്ച് നിന്നതോടെ അവരുടെ സംസാരരീതി മാറുകയായിരുന്നു.
കോണ്‍ഗ്രസിലെ മുതിർന്ന നേതാവിനെ പോലും വരച്ച വരയില്‍ നിർത്തിയ എംഎല്‍എയാണ് താനെന്നായിരുന്നു അവർ ബിജുവിനോട് പറഞ്ഞത്. പിന്നെയാണോ ബിജു മേനോൻ എന്നും എംഎല്‍എ പറഞ്ഞു. തൊട്ടടുത്ത ദിവസം താരവും സുഹൃത്തുക്കളും സിലോണില്‍ പോയി. അവരുടെ കൂട്ടത്തില്‍ നിർമാതാവായ സുരേഷ് കുമാറുമുണ്ടായിരുന്നു. സിലോണില്‍ പോയി നാല് ദിവസം കഴിഞ്ഞപ്പോള്‍ സുരേഷ്‌കുമാർ എന്നെ വിളിച്ചു.
പേടിയോടെയാണ് സുരേഷ് എന്നെ വിളിച്ചത്. എന്നോട് എല്ലാ വിവരങ്ങളും പറഞ്ഞു. ബിജുമേനോനെ ഒരു കേസില്‍ കുടുക്കുമെന്ന് ചില പൊലീസുകാർ പറഞ്ഞതായി വിവരം ലഭിച്ചെന്നായിരുന്നു സുരേഷ് പറഞ്ഞത്. ഒരു നടി മരിച്ചതില്‍ ബിജുമേനോന് പങ്കുണ്ടെന്നാണ് അറിയാൻ സാധിച്ചതെന്ന് സുരേഷ്‌കുമാർ പറഞ്ഞു. ബിജുമേനോൻ തിരുവനന്തപുരം എയർപോർട്ടില്‍ വന്നിറങ്ങുമ്ബോള്‍ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നാണ് കിട്ടിയ വിവരം. അതിനെക്കുറിച്ച് അന്വേഷിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു.
ചില ബന്ധങ്ങള്‍ വച്ച് അന്വേഷിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയാൻ സാധിച്ചത്. സിലോണില്‍ നിന്ന് എത്തിയതോടെ സുരേഷ്‌കുമാർ ആ വനിതാ എംഎല്‍എയുടെ ക്വാട്ടേഴ്സിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എംഎല്‍എയോടൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവർ എന്തൊക്കെയോ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതോടെ സുരേഷ്‌കുമാറും ബിജുമേനോനും കെ കരുണാകരന്റെ മകള്‍ പത്മജയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവങ്ങളെല്ലാം പത്മജയോട് പറഞ്ഞു. അവിടെവച്ചുതന്നെ പത്മജ ആ എംഎല്‍എയെ വിളിച്ച് നന്നായി ശകാരിച്ചു. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് പത്മജ വാക്കുകൊടുത്തതിനുശേഷമാണ് ബിജുമേനോനും സുരേഷ്‌കുമാറും അവിടെ നിന്ന് പോയത്. പിന്നീട് ഒരു ശല്യവും ഉണ്ടായിട്ടില്ല'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്