ന്യൂഡെല്‍ഹി: നിയമസഭയില്‍ വിശ്വാസവോട്ട് തേടാനുള്ള പ്രമേയം അവതരിപ്പിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രമേയത്തിന്മേലുള്ള ചര്‍ച്ച ശനിയാഴ്ച നടക്കും.
സഭയില്‍ എഎപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഡെല്‍ഹി മദ്യനയത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആറാം തവണയും സമന്‍സ് അയച്ച സാഹചര്യത്തില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കെജ്രിവാള്‍ തയാറാവുകയായിരുന്നു.
നിയമപാലകരെ ഉപയോഗിച്ച് എഎപി എംഎല്‍എമാരെ വേട്ടയാടാനും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിക്കുന്നെന്ന് കെജ്രിവാള്‍ ആരോപിച്ചു.
ഫെബ്രുവരി 19 ന് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനാണ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുമ്പ് അയച്ച അഞ്ച് സമന്‍സുകളിലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇഡി നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ഇഡി നല്‍കിയ പരാതിയിന്മേല്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കെജ്രിവാളിന് നിയമപരമായ ബാധ്യതയുണ്ടെന്ന ഡെല്‍ഹി കോടതിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ആറാമത്തെ സമന്‍സ് അയച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ജനപിന്തുണ അവകാശപ്പെടാന്‍ കെജ്രിവാള്‍ ശ്രമിക്കുന്നത്.
എഎപിയുടെ പ്രധാന നേതാക്കളായ സത്യേന്ദര്‍ ജെയിന്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ജയിലിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്