തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ ത്രികോണ മത്സരം. തുടർച്ചയായ മൂന്നാം വിജയത്തിനായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഇറങ്ങുമ്പോൾ, മണ്ഡലം പിടിച്ചെടുക്കാൻ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെയാണ് എൻ.ഡി.എ രംഗത്തിറക്കിയിരിക്കുന്നത്. അഴിമതിയും വിവാദങ്ങളും ആയുധമാക്കി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങി യു.ഡി.എഫും ശക്തമായി രംഗത്തുണ്ട്.
കടകംപള്ളിയുടെ മൂന്നാം അങ്കം
കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈപ്പിടിയിലൊതുക്കിയ കടകംപള്ളി സുരേന്ദ്രൻ തന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ട് തേടുന്നത്. ഒന്നാം പിണറായി സർക്കാരിൽ ദേവസ്വം-സഹകരണ മന്ത്രിയായിരുന്ന അദ്ദേഹം മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇത്തവണ കടകംപള്ളിക്ക് വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ വിവാദങ്ങളെ അതിജീവിച്ച് ഹാട്രിക് വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.
അക്കൗണ്ട് തുറക്കാൻ വി. മുരളീധരൻ
2016-ൽ ഇതേ മണ്ഡലത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ വി. മുരളീധരൻ ഇത്തവണ വിജയം ഉറപ്പിച്ചാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 28 വാർഡുകളിൽ ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചത് പാർട്ടിക്ക് വലിയ പ്രതീക്ഷ നൽകുന്നു. കൂടാതെ, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചെടുത്തതും തങ്ങൾക്ക് അനുകൂലമാകുമെന്ന് എൻ.ഡി.എ കരുതുന്നു. 2021-ൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചപ്പോഴും ബി.ജെ.പി രണ്ടാം സ്ഥാനം നിലനിർത്തിയിരുന്നു.
തിരിച്ചുവരവിന് യു.ഡി.എഫ്
2011-ൽ എം.എ. വാഹിദിലൂടെ വിജയിച്ച മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ശബരിമല വിവാദവും ജനങ്ങൾക്കിടയിൽ ചർച്ചയാക്കി വോട്ട് വർദ്ധിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. ശക്തമായ പ്രചാരണത്തിലൂടെ പഴയ പ്രതാപം വീണ്ടെടുക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
