കുമരകം: തുടര്‍ച്ചയായി പെയ്യുന്ന തോരാമഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്ത് പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. പഞ്ചായത്തിലെ 98 ശതമാനം വീടുകളും മുങ്ങിയതോടെ സംസ്ഥാനത്ത് അപൂര്‍വ്വമായ പ്രളയസമാന സാഹചര്യത്തിനാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്. 19 വാര്‍ഡുകളുള്ള പഞ്ചായത്തിലെ ആകെയുള്ള 8064 വീടുകളില്‍ 7924 വീടുകളും നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഉയര്‍ന്ന പ്രദേശങ്ങളായ ചെങ്ങളം, കിളിരൂര്‍ മേഖലകളിലെ 140 വീടുകളില്‍ മാത്രമാണ് ഇതുവരെ വെള്ളം കയറാതെയുള്ളത്.
ഏകദേശം 33.59 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമതലങ്ങളും പാടശേഖരങ്ങളുമാണ്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒന്‍പതിനായിരം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാടിനെ വിറപ്പിച്ച 2018-ലെ മഹാപ്രളയത്തില്‍ പോലും ഇത്രത്തോളം ജലനിരപ്പ് ഉയര്‍ന്നിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. അന്ന് ഭാഗികമായി മാത്രം വെള്ളം കയറിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഇത്തവണ പൂര്‍ണമായും മുങ്ങിയ അവസ്ഥയിലാണ്.
നിലവില്‍ ദുരന്തബാധിതര്‍ക്കായി തുറന്ന 13 ക്യാമ്പുകളിലായി 250 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവാര്‍പ്പില്‍ സുരക്ഷിതമായ സ്ഥലങ്ങളുടെ അഭാവം ഉള്ളതിനാല്‍ കോട്ടയം നഗരത്തിലും പ്രളയബാധിതര്‍ക്കായി ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോന്‍ അറിയിച്ചു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശക്തമായി പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
