കോട്ടയം: ഇനി കോട്ടയത്തിന്റെ സങ്കടങ്ങള്‍ക്ക് ആശ്വാസത്തിന്റെ തണലേകാന്‍ മദര്‍ തെരേസയുടെ പിന്‍ഗാമികള്‍ ഉണ്ടാകില്ല. സ്ഥലപരിമിതികളുടെ അസൗകര്യങ്ങളാല്‍ മുന്നോട്ടു പോകാന്‍ സാധിക്കാതെ വന്നതോടെയാണ് സ്‌നേഹവും പരിചരണവും നല്‍കി 50 വര്‍ഷം കോട്ടയത്തിന് ഒപ്പമുണ്ടായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസ സമൂഹം കോട്ടയത്തെ സ്‌നേഹവാതിലുകള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.
അഭയഭവനിലെ 58 അന്തേവാസികളെ മറ്റ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതോടെ 1974-ല്‍ മദര്‍ തെരേസ കോട്ടയത്ത് നേരിട്ടെത്തി കീഴ്കുന്നില്‍ തുറന്ന അഭയ ഭവനത്തിനാണ് പൂട്ട് വീണത്. ആയിരക്കണക്കിന് പേര്‍ക്ക് അഭയവും സംരക്ഷണവും നല്‍കിയ കോണ്‍വെന്റില്‍ നിലവിലെ എട്ട് സന്ന്യാസിനിമാര്‍ വെള്ളിയാഴ്ച രാവിലെ യാത്രയായി. അഭയഭവന്‍ നടത്താനായി നല്‍കിയ കെട്ടിടത്തിന്റെ താക്കോല്‍ വിജയപുരം രൂപതയ്ക്കും കോണ്‍വെന്റിലേത് ഉടമസ്ഥര്‍ക്കും കൈമാറി.
അഭയഭവന് മുന്നിലെ രൂപക്കൂട്ടിലെ മദര്‍ തെരേസയുടെ രൂപവും എടുത്ത് ഒരു പരസ്യ യാത്രപറച്ചില്‍ കൂടി ഒഴിവാക്കിയാണ് മടക്കം. 'ആരോടും ഒന്നും പറയാനില്ല' ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒറ്റവാക്കില്‍ അവര്‍ പറഞ്ഞവസാനിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്