കൊച്ചി: പാലാരിവട്ടത്തെ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവതിയടക്കമുള്ള മൂന്നംഗ സംഘത്തെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുമന സ്വദേശി തോമസ് എ.എം (31), കൊല്ലം പുത്തൂര്‍ മൈലക്കുളം സ്വദേശി ശ്രീത്തു പി.ഷാജി (30), പത്തനംതിട്ട മാങ്കോട് സ്വദേശി ശ്രീലക്ഷ്മി എസ് (29) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പാലാരിവട്ടം ബൈപാസ് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള ലോഡ്ജിലെ ഒന്നാം നിലയിലുള്ള മുറിയിലാണ് സംഘം തങ്ങിയിരുന്നത്. വൈകിട്ട് 5.50-ഓടെ പോലീസ് ലോഡ്ജ് മുറിയിലെത്തുമ്പോള്‍ ശ്രീത്തുവും ശ്രീലക്ഷ്മിയുമാണ് മുറിയിലുണ്ടായിരുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫ്യൂമിങ് ട്യൂബും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 സിപ് ലോക്ക് കവറുകളും കണ്ടെടുത്തു. പ്രധാന പ്രതിയായ തോമസ് എംഡിഎംഎ വാങ്ങാന്‍ പുറത്തുപോയിരിക്കുകയാണെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് മുറിയില്‍ കാത്തുനില്‍ക്കുകയായിരുന്നു.
വൈകിട്ട് 6.20-ഓടെ മുറിയിലെത്തിയ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ശരീര പരിശോധനയില്‍ തോമസിന്റെ പക്കല്‍ നിന്ന് 4.2397 ഗ്രാമും ശ്രീത്തുവില്‍ നിന്ന് 0.4353 ഗ്രാമും ഉള്‍പ്പെടെ ആകെ 4.675 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ലഹരിവില്‍പ്പനയ്ക്ക് ഒത്താശ ചെയ്തതിനാണ് ശ്രീലക്ഷ്മിക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
